ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു; നട തുറന്ന് ആദ്യ മണിക്കൂറില്‍ 3,801 പേർ ദർശനം നടത്തി

ഒരുമിനിറ്റില്‍ പരമാവധി 63 പേരാണ് പതിനെട്ടാം പടി ചവിട്ടുന്നത്

പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് തുടരുന്നു. പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ മുതലാണ് ഭക്തജന തിരക്ക് ആരംഭിച്ചത്. പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ആദ്യ മണിക്കൂറില്‍ 3,801 പേർ ദർശനം നടത്തി. നാലുമണി മുതല്‍ അഞ്ചുവരെ 3,612 പേർ ദർശനം നടത്തി. അഞ്ചുമണി മുതല്‍ ആറുവരെ 3,429 പേർ ദർശനം നടത്തി. ഒരുമിനിറ്റില്‍ പരമാവധി 63 പേരാണ് പതിനെട്ടാം പടി ചവിട്ടുന്നത്.

തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ 60 അംഗ എന്‍ഡിആര്‍എഫ് സംഘം ചുമതലയേറ്റെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രിയാണ് രണ്ടാംഘട്ട എന്‍ഡിആര്‍എഫ് സംഘം സന്നിധാനത്ത് എത്തിയത്. മൂന്ന് ഡ്യൂട്ടി പോയിന്റിലായി എന്‍ഡിആര്‍എഫ് സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടിയന്തര മെഡിക്കല്‍ സഹായം ഉറപ്പാക്കുമെന്ന് എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പമ്പയിലും എന്‍ഡിആര്‍എഫ് സേവനം ലഭ്യമാക്കുമെന്ന് എന്‍ഡിആര്‍എഫ് കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ ജിഎസ് പ്രശാന്ത് അറിയിച്ചു.

ശബരിമലയിലേക്കുളള ഭക്തജനത്തിരക്ക് ദിനംപ്രതി വര്‍ദ്ധിക്കുമ്പോഴും പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പേ ആന്‍ഡ് യൂസ് ടോയ്‌ലറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബയോ ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനരഹിതമാണെന്നാണ് പുറത്തുവന്ന വിവരം.

Content Highlight : Devotees continue to throng Sabarimala: 3801 people visited in the first hour after the temple opened

To advertise here,contact us