പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തജനപ്രവാഹം തുടരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69,295 പേരാണ് മലചവിട്ടിയത്. ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം ആറരലക്ഷം പിന്നിട്ടു. തിക്കുംതിരക്കുമില്ലാതെ ഭക്തർക്ക് സുഖമമായ അയ്യപ്പദർശനം സാധ്യമാക്കാനായി എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.
അതേസമയം സ്‌പോട്ട് ബുക്കിങ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതോടെ ഓരോസമയത്തെയും ഭക്തജന തിരക്ക് ദേവസ്വം ബോർഡും പൊലീസും ചേർന്ന് വിലയിരുത്തിയാണ് സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നത്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Content Highlights : Devotees continue to flock to Sabarimala; sabarimala rain alert updates