നേരിട്ടത് കയ്‌പ്പേറിയ അനുഭവം, പക്ഷെ വീട്ടിലൊരു പ്രശ്‌നമുണ്ടായാൽ അടുത്ത വീട്ടിലേക്ക് അല്ലല്ലോ പോവുക: പ്രിയ അജയൻ

മറ്റുപാര്‍ട്ടിക്കാര്‍ ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ആദര്‍ശത്തെ വില്‍പ്പനച്ചരക്ക് ആക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രിയ അജയൻ

പാലക്കാട്: സ്വന്തം ആളുകളുടെ ഭാഗത്ത് നിന്ന് നേരിട്ട കയ്‌പ്പേറിയ അനുഭവങ്ങളാണ് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നതിനുള്ള ഒരു കാരണമെന്ന് പാലക്കാട് നഗരസഭ മുന്‍ അധ്യക്ഷ പ്രിയ അജയന്‍. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതെല്ലാം സത്യസന്ധമായ കാര്യങ്ങളാണ്. കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായി. അതുകൊണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിയത്. സ്വന്തം ആളുകളുടെ ഭാഗത്ത് നിന്നാണ് കയ്‌പ്പേറിയ അനുഭവങ്ങള്‍ നേരിട്ടതെന്നും പ്രിയ അഅജയന്‍ പറഞ്ഞു. ഒരു രൂപയുടെ അഴിമതിയും നടത്തിയിട്ടില്ല. പാര്‍ട്ടിക്കൊപ്പമാണ് പ്രവര്‍ത്തിച്ചതെന്നും പ്രിയ അജയന്‍ പറഞ്ഞു.

വി കെ ശ്രീകണ്ഠന്‍ എംപി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതിലും പ്രിയ അജയന്‍ പ്രതികരിച്ചു. വീട്ടിലൊരു പ്രശ്‌നമുണ്ടായാല്‍ അടുത്ത വീട്ടിലേക്ക് അല്ലല്ലോ പോവുക എന്നാണ് പ്രിയ അജയന്‍ പ്രതികരിച്ചത്.

മറ്റുപാര്‍ട്ടിക്കാര്‍ ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ആദര്‍ശത്തെ വില്‍പ്പനച്ചരക്ക് ആക്കാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും പ്രിയ അജയന്‍ പറഞ്ഞു.

രാഷ്ട്രീയ ജീവിതത്തോട് വിട പറയുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് പ്രിയ അജയന്‍ പ്രഖ്യാപിച്ചത്. രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്‌പേറിയ പാഠങ്ങളും ഈ കാലയളവില്‍ പഠിച്ചു. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു പ്രിയയുടെ പടിയിറക്കം.

ഇന്നലെയാണ് പ്രിയ അജയനെയും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനെയും വി കെ ശ്രീകണ്ഠന്‍ കോൺഗ്രസിലേയ്ക്ക് ക്ഷണിച്ചത്. ബിജെപി വിട്ട് വര്‍ഗീയത ഒഴിവാക്കി കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നായിരുന്നു വി കെ ശ്രീകണ്ഠന്‍ പറഞ്ഞത്.

Content Highlights: palakkad Former BJP Leader Priya Ajayan Reply To V K Sreekandan

To advertise here,contact us