നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് പോകവെ സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

കാലിലാണ് കടിയേറ്റത്

കണ്ണൂര്‍: കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍നിന്നും മത്സരിക്കുന്ന സിഎംപി സ്ഥാനാര്‍ഥിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ഒ കെ കുഞ്ഞനാണ് കാലില്‍ കടിയേറ്റത്. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കായി ചാലോട് കൃഷി ഭവനിലേക്ക് പോകുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കുഞ്ഞന് കടിയേറ്റത്. സ്ഥാനാര്‍ത്ഥിയെ കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് പയ്യാവൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സിഎംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനമായത്.

നേരത്തെയും സ്ഥാനാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ചേര്‍ത്തല 15-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹരിതയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഹരിതയുടെ താടിയ്ക്കാണ് പരിക്കേറ്റത്. തെരുവുനായയുടെ നഖം കൊണ്ടാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടുക്കി ബൈസണ്‍വാലിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നായയുടെ കടിയേറ്റിരുന്നു. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി വിജുവിനാണ് കടിയേറ്റത്.

Content Highlights: Candidate bitten by stray dog ​​in Kannur

To advertise here,contact us