മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ 47 എംഎസ്എഫുകാർ ജനവിധി തേടുന്നു. എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലെ നാല് പേർക്കാണ് ജില്ലാ പഞ്ചായത്തിലേക്ക് മുസ്‌ലിം ലീഗ് സീറ്റ് നൽകിയത്. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എച്ച് ആയിഷാ ബാനു മലപ്പുറം ജില്ലാ പഞ്ചായത്തിലെ പൂക്കോട്ടൂർ ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. എംഎസ്എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് ചങ്ങരംകുളം ഡിവിഷനിൽനിന്നാണ് ജനവിധി തേടുന്നത്.
കോഴിക്കോട് രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ എംഎസ്എഫ് നേതാക്കളാണ് മത്സരിക്കുന്നത്. ഉള്ള്യേരി ഡിവിഷനിൽനിന്ന് ഹരിത ജില്ലാ അധ്യക്ഷ റിമ മറിയവും കടലുണ്ടി ഡിവിഷനിൽനിന്ന് സംസ്ഥാന കമ്മിറ്റി അംഗം അഫീഫ നഫീസയുമാണ് ജനവിധി തേടുന്നത്.ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയിലേക്കും എംഎസ്എഫിന്റെ വിവിധ നേതാക്കൾ ജനവിധി തേടുന്നുണ്ട്.
എംഎസ്എഫിനെ സംബന്ധിച്ച് ഇത് ഏറ്റവും വലിയ അംഗീകാര നിമിഷമാണെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ 47 എംഎസ്എഫ് വിദ്യാർത്ഥി പ്രതിനിധികൾക്ക് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിത്വം നൽകി എന്നത് സംഘടനയുടെ വിശ്വാസ്യതയ്ക്കും പ്രവർത്തന്തിനും പാർട്ടി നൽകിയ വലിയ മുദ്രയാണ്. 16 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നേരിട്ട് ജനപക്ഷ പോരാട്ടത്തിലേക്ക് കടക്കുന്നത് എംഎസ്എഫ് വളർത്തിയെടുത്ത നേതൃപാരമ്പര്യത്തിന്റെ വളർച്ചയും ശക്തിയുമാണ് തെളിയിക്കുന്നതെന്നും പി കെ നവാസ് ഫേസ്ബുക്കിൽ പ്രതികരിച്ചു.
'വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മണ്ണിൽ വിയർത്ത് നേടിയ ഈ അംഗീകാരം നമ്മുടെ തലമുറയ്ക്ക് കൂടുതൽ ഉത്തരവാദിത്തവും വലിയ ദൗത്യവും ഏൽപിക്കുന്നുണ്ട്. എംഎസ്എഫ് വെറും ഒരു വിദ്യാർത്ഥി സംഘടനയല്ല. പാർട്ടിയുടെ ഭാവി സ്വപ്‌നങ്ങളുടെ പ്രധാന ശക്തിയാണ്', പി കെ നവാസ് കുറിച്ചു.
Content Highlights : 47 MSF members seek election in local elections