വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫീസ് ഇടപെട്ടു; സത്യവാങ്മൂലം എഴുതിവാങ്ങി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ മേയര്‍ ആര്യാ രാജേന്ദ്രനാണെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരന്‍ ആരോപിച്ചിരുന്നു

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലെ ജീവനക്കാരും ഇടപെട്ടുവെന്നതിന് തെളിവ്. വൈഷ്ണയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി താമസക്കാരില്‍ നിന്നും രേഖകള്‍ എഴുതി വാങ്ങിയത്. കോര്‍പ്പറേഷനിലെ പ്രൊജക്ട് സെല്ലിലെ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവാണ് പുറത്തുവന്നത്. തങ്ങളാണ് ഈ വീട്ടില്‍ രണ്ട് വര്‍ഷമായി താമസിക്കുന്നതെന്നും മറ്റാരും താമസിക്കുന്നില്ലെന്നുമുള്ള സത്യവാങ്മൂലമാണ് നിലവിലെ താമസക്കാരില്‍ നിന്നും എഴുതിവാങ്ങിയത്.

അന്തിമവോട്ടര്‍പ്പട്ടികയില്‍ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള ടി സി നമ്പറില്‍ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടര്‍പ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് സിപിഐഎം ബ്രാഞ്ച് അംഗം ധനേഷ് കുമാര്‍ നല്‍കിയിരുന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് ജി എം കാര്‍ത്തിക നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ മേയര്‍ ആര്യാ രാജേന്ദ്രനാണെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരന്‍ ആരോപിച്ചിരുന്നു. മേയര്‍ മാത്രമാണ് ഇതിന് പിന്നിലെന്ന് കരുതുന്നില്ലെന്നും വോട്ട് വെട്ടിയതിന് പിന്നില്‍ പല ആളുകളുമുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ ആരോപണം. വൈഷ്ണയുടെ വോട്ട് നീക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം.

കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയില്‍ യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. എന്നാല്‍ കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഐഎം പരാതിയുമായി വന്നതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ ആയതോടെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: Vyshna suresh vote Mayor Arya rajendran office interference Evidence

To advertise here,contact us