കാസർകോട്: കാസർകോട് ഡിസിസി ഓഫീസിൽ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതിൽ അച്ചടക്ക നടപടി. മർദ്ദന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെയാണ് പാർട്ടി നേതൃത്വം അച്ചടക്ക നടപടി എടുത്തത്. കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ്‌വാൻ കുന്നിലിനെയാണ് സസ്പെൻഡ് ചെയ്തത്.
സീറ്റ് വിഭജന തര്‍ക്കത്തെത്തുടർന്നാണ് കാസർകോട് ഡിസിസി ഓഫീസില്‍ കയ്യാങ്കളി ഉണ്ടായത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളില്‍ വെച്ച് ഏറ്റുമുട്ടിയത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു പറഞ്ഞിരുന്നു. ലിജുവിൻ്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് ഹാളിന് പുറത്ത് നേതാക്കൾ ഏറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. എന്നാൽ ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണെന്നായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.
Content Highlights: Disciplinary action on Kasaragod DCC office clash