വൈഷ്ണയോട് പ്രചാരണം തുടരാൻ നിർദേശം നൽകി കോൺഗ്രസ്; ഇന്ന് കോടതിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടടവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്ന വൈഷ്ണ സുരേഷിനോട് പ്രചാരണവുമായി മുന്നോട്ടുപോകാന്‍ നര്‍ദേശം നല്‍കി കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടടവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്ന വൈഷ്ണ സുരേഷിനോട് പ്രചാരണവുമായി മുന്നോട്ടുപോകാന്‍ നര്‍ദേശം നല്‍കി കോണ്‍ഗ്രസ് നേതൃത്വം. വോട്ടര്‍പട്ടികയില്‍നിന്നു പേര് നീക്കിയതില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. പ്രചാരണം നിര്‍ത്തിവയ്ക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കപ്പെടുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ഡമ്മി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും കോണ്‍ഗ്രസ് തയാറെടുക്കുകയാണ്. കളക്ടര്‍ അപ്പീല്‍ തള്ളിയാല്‍, നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാനദിനം പകരം സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കും.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടടവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്ന കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

അന്തിമ വോട്ടര്‍പട്ടികയിലും ഞായറാഴ്ച പുറത്തിറക്കിയ സപ്ലിമെന്ററി ലിസിറ്റിലും വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കാനുള്ള നീക്കം. കോടതിയില്‍ നിന്ന് അനുകൂല വിധി വന്നാല്‍ വൈഷ്ണ തന്നെയാവും മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.

മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത മങ്ങുകയായിരുന്നു. പേരൂര്‍ക്കട ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതല്‍ ശ്രദ്ധനേടിയിരുന്നു.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും ടെക്നോപാര്‍ക്ക് ജീവനക്കാരിയും കൂടിയാണ് വൈഷ്ണ. ആദ്യഘട്ടത്തില്‍ കവടിയാറില്‍ ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച പേരായിരുന്നു വൈഷ്ണയുടേത്.

സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു സിപിഐഎം പരാതി. തുടര്‍ന്ന് ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. സിപിഐഎം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു.

Content Highlights: Congress instructs Vyshna to continue campaigning

To advertise here,contact us