ട്വന്റി-20 മുൻ പഞ്ചായത്ത് പ്രസിഡന്റ് നിതാ മോൾ എൽഡിഎഫ് സ്ഥാനാർത്ഥി; കോലഞ്ചേരി ഡിവിഷനിൽ നിന്ന് ജനവിധി തേടും

കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു നിതാ മോൾ

കൊച്ചി: ട്വന്റി- 20 മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിതാ മോൾ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനില്‍ നിന്നാണ് നിതാ മോൾ ജനവിധി തേടുക. കുന്നത്തുനാട് മുൻ പഞ്ചായത്ത് പ്രസിഡൻ്റാണ് നിതാ മോൾ. അടുത്തിടെയാണ് നിതാ മോൾ ട്വന്റി- 20ൽ നിന്ന് രാജിവെച്ചത്.

കഴിഞ്ഞ ദിവസം ട്വന്റി 20 മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. അസ്‌ലഫ് പാറേക്കാടനും സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. മുന്‍ സിപിഐ നേതാക്കള്‍ക്കൊപ്പമാണ് അസ്‌ലഫ് പാറേക്കാടന്റെ സിപിഐഎം പ്രവേശനം. ട്വന്റി 20ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചായിരുന്നു അസ്ലഫ് പാറേക്കാടന്‍ പാര്‍ട്ടി വിട്ടത്. വര്‍ണക്കടലാസില്‍ പൊതിഞ്ഞ് ആകര്‍ഷകമാക്കിയ കൊടിയ വിഷമാണ് ട്വന്റി 20 പാര്‍ട്ടിയെന്ന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച രാജിക്കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. സിപിഐയില്‍ നിന്ന് രാജിവെച്ച ശേഷം ഏതാനും മാസം മുമ്പാണ് ട്വന്റി 20 യില്‍ അംഗത്വം നേടിയത്.

കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഭരിക്കുന്നത് ട്വന്റി 20 പാര്‍ട്ടിയാണ്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 19ല്‍ 17 സീറ്റ് നേടി ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിക്കുന്നത്. 2010ല്‍ 15 സീറ്റുമായി പഞ്ചായത്ത് ഭരിച്ചിരുന്ന കോണ്‍ഗ്രസിന് അത്തവണ ലഭിച്ചത് ഒരു സീറ്റാണ്. ഇതിനു പിന്നാലെയാണ് 2017ല്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടി കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

Content Highlight; Nita Mol is preparing to leave Twenty20 politics and join the LDF

To advertise here,contact us