മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം കുറയുന്നുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. 2010ലെ യുവജന പ്രാതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ലെന്ന് അബിൻ വർക്കി അഭിപ്രായപ്പെട്ടു. 2010ൽ കേരളത്തിലെ അൻപത് ശതമാനം സീറ്റുകളിലും യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തിയതിനാലാണ് അന്ന് വൻ വിജയം നേടാനായതെന്നും യുവജന പ്രാതിനിധ്യം കേവലം തോൽക്കുന്ന സീറ്റുകളിലോ മറ്റിടങ്ങളിലോ ആകരുതെന്ന അഭ്യർത്ഥനയുണ്ടെന്നും അബിൻ വർക്കി പറഞ്ഞു.
യുവജനപ്രാതിനിധ്യം നിർബന്ധമായും വേണമെന്നത് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചതാണ്. പാർട്ടി പലയിടത്തും അത് മുഖവിലക്കെടുത്തിട്ടുണ്ട്. യുവജന പ്രാതിനിധ്യം ഇത്തവണ പാർട്ടി കാര്യമായി പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. 2010ലെ പോലെ പരിഗണിക്കണം എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യമെന്നും അബിൻവർക്കി പറഞ്ഞു. കേരളത്തിൽ ശക്തമായ യുഡിഎഫ് അനുകൂല വികാരമാണുള്ളത്. മറ്റു കാലങ്ങളിൽ കാണാത്ത മുന്നൊരുക്കമാണ് യുഡിഎഫ് നടത്തുന്നതെന്നും അബിൻ വർക്കി വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ യുഡിഎഫ് ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് എൻ വാസുവിന്റെ അറസ്റ്റോടെ വ്യക്തമായിരിക്കയാണെന്ന് അബിൻ വർക്കി പറഞ്ഞു. എൻ വാസുവാണ് ശബരിമല സ്വർണ്ണക്കൊള്ളയിലെ ഗൂഢാലോചനയിലെ ആദ്യ പ്രതിയെന്ന് കാലാകാലങ്ങളായി കോൺഗ്രസ് പറഞ്ഞതാണ്. സ്വർണപാളികൾ എന്നെഴുതിയ കത്ത് എൻ വാസുവിന്റെ ടേബിളിൽനിന്നാണ് ചെമ്പ് തകിടായി മറിയതെന്ന് കോടതി തന്നെ കണ്ടെത്തിയതാണ്. ഈ കത്ത് മുന്നിലെത്തിയപ്പോൾ ദേവസ്വം പ്രസിഡന്റും ബോർഡ് അംഗങ്ങളും അത് ചെമ്പ് തകിടെന്ന് എഴുതി ഒപ്പിട്ട് കൊടുത്തതിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിലെ സാധനസാമഗ്രികൾ കൈമാറിയത്. അടുത്ത വിക്കറ്റ് വീഴാൻ പോകുന്നത് എ പത്മകുമാറിന്റേതാണ്. വാസു അറസ്റ്റിലായാൽ ഏറ്റവും ഒടുവിൽ അറസ്റ്റിലാകാൻ പോകുന്നത് വാസവനായിരിക്കും. വാസുവിൽ നിന്നും വാസവനിലേക്കുള്ള ദൂരം വിദൂരമല്ലെന്ന് അന്വേഷണത്തിൽ നിന്ന് മനസിലാക്കാനാകും. ദേവസ്വം മന്ത്രി ഉൾപ്പടെയുള്ളവരുടെ പിന്തുണയോടെയാണ് ശബരിമലയിൽ സ്വർണക്കൊള്ള നടന്നിട്ടുള്ളതെന്ന് അബിൻ വർക്കി പറഞ്ഞു.
കേരളത്തിലെ ആരോഗ്യരംഗം വലിയ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആരോഗ്യമന്ത്രിവീണാ ജോർജിനെ കാലൻ ക്വേട്ടേഷൻ കൊടുത്ത് വിട്ടതാണോയെന്ന സംശയമാണ് കോൺഗ്രസിനുള്ളത്. അവർ ഏത് ആശുപത്രിയാണോ നല്ലതാണെന്ന് പറയുന്നത് അവിടെയെല്ലാം കുത്തഴിഞ്ഞ അവസ്ഥയാണ്. ഇതുപോലെ കുത്തഴിഞ്ഞ ആരോഗ്യ മേഖല മുൻപ് ഉണ്ടായിട്ടില്ല. സർക്കാർ മെഡിക്കൽ കോളേജുകളിലെ സൗകര്യങ്ങൾ മനഃപൂർവ്വമായി കുറയ്ക്കുന്നത് ആർക്കുവേണ്ടിയാണ്?. അമേരിക്കയിൽ നിന്നെത്തിയ കുത്തകകളാണ് ഇപ്പോൾ കേരളത്തിലെ ആശുപത്രികൾ കൈക്കലാക്കിയിരിക്കുന്നത്. വീണാ ജോർജിനെ പോലെ കഴിവ് കെട്ട ആരോഗ്യ മന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു.
പിണറായി വിജയന്റെ അറിവോടെയാണ് എൻഡിഎയുടെ ഭാഗമായ ജെഡിഎസ് എൽഡിഎഫിനോടൊപ്പം നിൽക്കുന്നത്.ജനതാ ദളിന് ചിഹ്നം കൊടുത്തതിൽ ദുരൂഹതയുണ്ട്. കേരളത്തിൽ ബിജെപിയും- സിപിഐഎമ്മും തമ്മിലുള്ള അന്തർധാര ഇതിനകത്തുണ്ട്. ദേവഗൗഡയും പാർട്ടിയും എൻഡിഎയുടെ ഭാഗമാണ്. അങ്ങനെയുള്ള ദേവഗൗഡ എങ്ങനെയാണ് കേരളത്തിലെ എൽഡിഎഫിന്റെ ഘടകകക്ഷിയുടെ ഭാഗമായ മാത്യു ടി തോമസിന് ചിഹ്നം നൽകുക. സിപിഐഎം എൻഡിഎയുടെ ഘടകകക്ഷിയെ അംഗീകരിച്ചുവോ എന്ന ചോദ്യമാണ് കോൺഗ്രസിന് ഉന്നയിക്കാനുള്ളത്. എൻഡിഎയുടെ ഘടകകക്ഷിയായ ജെഡിഎസിനെ തന്നെയാണ് കേരളത്തിലെ എൽഡിഎഫിന്റെ ഘടകക്ഷിയെന്ന് തെളിയുന്നതാണിത്. ചിഹ്നത്തിനായി എ ഫോം കൊടുത്തത് ആരാണെന്നതിന് മാത്യു ടി തോമസ് ഉത്തരം പറയണം. ഇവർ ഒന്നര കൊല്ലമായി പാർട്ടി ഉണ്ടാക്കുമെന്ന് പറഞ്ഞ് ആളെ പറ്റിക്കുകയാണ്. കേരളത്തിൽ ജെഡിഎസ് മത്സരിക്കാൻ പോകുന്നത് കറ്റ ഏന്തിയ കർഷക സ്ത്രീയുടെ ചിഹ്നത്തിലാണോ എന്നത് കോൺഗ്രസിന് അറിയണമെന്നും അബിൻ വർക്കി പറഞ്ഞു.
Content Highlights: Abin varkey reaction on local body election