തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മരിച്ച ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. എസ്എടി ആശുപത്രിയിലെ അധികൃതരുടെയടക്കം മൊഴി രേഖപ്പെടുത്തും.
കരിക്കകം സ്വദേശിനിയായ 26കാരിയുടെ മരണം എസ്എടി ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രസവശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതിക്ക് മൂന്ന് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു. എന്നാൽ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.
പ്രസവത്തിനുശേഷം ഡോക്ടർ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയിൽ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭർത്താവ് മനു പറഞ്ഞിരുന്നു. പിന്നാലെയാണ് യുവതിക്ക് പനി വന്നതെന്നും കുടുംബം ആരോപിച്ചിരുന്നു.
എന്നാൽ ഡിസ്ചാർജ് ആകുന്ന സമയത്ത് യുവതിക്ക് പനിയുള്ളകാര്യം റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും ലേബർ റൂമിൽനിന്ന് ഒരു അണുബാധയും ഉണ്ടാകില്ലെന്നുമാണ് എസ്എടി സൂപ്രണ്ട് ബിന്ദു പ്രതികരിച്ചത്. വിഷയത്തിൽ ഉന്നതതല അന്വേഷണം നടക്കുമെന്നും ഇവർ പറഞ്ഞിരുന്നു.
Content Highlights: Shivapriya death at SAT hospital, police filed case