'പ്രസവത്തിനുശേഷം സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെ'; യുവതിയുടെ മരണത്തിൽ എസ്എടി ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണം

പ്രസവത്തിനുശേഷം ഡോക്ടർ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയിൽ നിന്നും ശിവപ്രിയയ്ക്ക് ബാക്ടീരിയ ബാധിച്ചിരുന്നുവെന്നും ഭർത്താവ് മനു

തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ചതിൽ എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശിനി ശിവപ്രിയ(26)യുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം ആരോപിച്ചു. പ്രസവ ശേഷം ശിവപ്രിയ ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ശിവപ്രിയ മരിച്ചത്.

പ്രസവത്തിനുശേഷം ഡോക്ടർ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയിൽ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭർത്താവ് മനു റിപ്പോർട്ടറിനോട് പറഞ്ഞു. പിന്നാലെ പനി വന്നു. എന്നാൽ ഡോക്ടർമാർ തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ നോക്കാത്തതുകൊണ്ടാണ് അണുബാധ വന്നതെന്ന് ഡോക്ടർമാർ പറയുന്നു. വീട്ടിൽ വന്നതിനുശേഷം സ്റ്റിച്ച് പൊട്ടിപ്പോയിരുന്നുവെന്നും മനു പറഞ്ഞു. ഇന്ന് രാവിലെ ഹൃദയത്തിൽ ബ്ലോക്ക് അനുഭവപ്പെട്ടതിന് പിന്നാലെയായിരുന്നു ശിവപ്രിയയുടെ മരണം.

സംഭവത്തിൽ കൈക്കുഞ്ഞുമായി ബന്ധുക്കൾ പ്രതിഷേധിക്കും. എസ്എടിയിൽ കൊണ്ടുവന്നതിനു ശേഷം ഒരു ലക്ഷത്തിലധികം രൂപയോളം ചെലവായെന്നും കുടുംബം പറഞ്ഞു. പ്രസവത്തിനുശേഷം ക്ലീനിങ് ചെയ്യാതെയാണ് സ്റ്റിച്ചിട്ടതെന്നും ഉത്തരവാദികളായ ഡോക്ടർമാരെ പുറത്താക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Content Highlights: Serious allegations against SAT Hospital

To advertise here,contact us