പ്രതി കസ്റ്റഡിയില്‍ നിന്ന് കടന്നുകളഞ്ഞ സംഭവം; തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും

ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയാണ്

തൃശ്ശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ ജയില്‍ പരിസരത്ത് നിന്നും കടന്നുകളഞ്ഞതില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. ബന്ദല്‍കുടി എസ്‌ഐ നാഗരാജനും മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുക്കുക. സംഭവത്തില്‍ തമിഴ്‌നാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും കടുത്ത വീഴ്ചയാണെന്നാണ് കണ്ടെത്തല്‍.

ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയാണ്. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്നാട് പൊലീസ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം.

ബാലമുരുകന്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തമിഴ്‌നാട്ടിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് 2021ല്‍ മറയൂരില്‍ നിന്ന് കേരള പൊലീസ് ബാലമുരുകനെ പിടികൂടുന്നത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ കേസില്‍ പുറത്തിറങ്ങിയശേഷം മറയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തി പ്രതി പ്രതികാരം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് മറയൂര്‍ പോലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരില്‍ എത്തിക്കുന്നത്.

കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍. ബാലമുരുകനെതിരെ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇന്നലെ രാത്രി പത്തരയോടെ പ്രതി ചാടിപ്പോയത്. ജയിലിന്റെ മുമ്പില്‍ മൂത്രം ഒഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

Content Highlights: Case to be filed against Tamil Nadu police officials in custody escape of balamurukan

To advertise here,contact us