'റിപ്പോർട്ടറിനെതിരെ വ്യാജ വാർത്തകൾ നൽകരുത്'; ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളെ വിലക്കി കോടതി; ഇടക്കാല ഉത്തരവ്

ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 150 കോടിയുടെ മാനനഷ്ടക്കേസാണ് ഫയൽ ചെയ്തത്

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെ വിലക്കി കോടതി. ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതിയുടേതാണ് നടപടി. വ്യാജ വാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ടര്‍ ടിവി കോടതിയെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടറിനെതിരെ വ്യാജവാര്‍ത്ത നല്‍കരുതെന്ന് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് കോടതി ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി. ഇത് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

റിപ്പോര്‍ട്ടറിന്റെ വിശ്വാസ്യത തകര്‍ക്കും വിധം വ്യാജ വാര്‍ത്തകള്‍ നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചു. വ്യാജ വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഗൂഗിളിനും മെറ്റയ്ക്കും കോടതി നിര്‍ദേശം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവർക്കെതിരെ 150 കോടിയുടെ മാനനഷ്ടക്കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍, അബ്‌ജോദ് വര്‍ഗീസ്, അനൂപ് ബാലചന്ദ്രന്‍, ജോഷി കുര്യന്‍, അഖില നന്ദകുമാര്‍, ജെവിന്‍ ടുട്ടു, അശ്വിന്‍ വല്ലത്ത്, റോബിന്‍ മാത്യു അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ളവര്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്ത നല്‍കിയത്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടും വ്യാജ വാര്‍ത്ത നല്‍കുന്നത് ഏഷ്യാനെറ്റ് അടക്കമുള്ളവര്‍ തുടര്‍ന്നു. കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടും വ്യാജവാര്‍ത്തകള്‍ ചമച്ചതോടെ റിപ്പോര്‍ട്ടര്‍ ടിവി നിയമ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു.

Content Highlights- Bengaluru court banned asianet and other media to telecast news against reporter tv

To advertise here,contact us