സഹകരിക്കൂ….!; വി ഡി സതീശനോട് ഹൈക്കമാന്‍ഡ്

തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഏകോപിപ്പിച്ച് മുന്നോട്ടു പോകണം എന്നാണ് ഇന്നത്തെ ചര്‍ച്ചകളില്‍ ഉണ്ടായ തീരുമാനമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം: കെപിസിസിയുമായി സഹകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഹൈക്കമാന്‍ഡ്. അച്ചടക്കലംഘനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് സതീശനോട് വ്യക്തമാക്കി.

പുനഃസംഘടനയിലെ പരാതി പരിഹരിക്കുമെന്നും ഹൈക്കമാന്‍ഡ് സതീശന് ഉറപ്പുനല്‍കി. തര്‍ക്കം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിച്ചാല്‍ വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. കെപിസിസി പരിപാടികള്‍ വി ഡി സതീശന്‍ ബഹിഷ്‌കരിക്കുന്ന സാഹചര്യത്തിലാണ് ഇടപെടല്‍.

അതേ സമയം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കെതിരെ വിഡി സതീശന്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ക്ക് എതിരെയും സതീശന് പരാതിയുണ്ട്. കെപിസിസി പ്രസിഡന്റിന്റെ വര്‍ക്കിംഗ് പ്രസിഡണ്ടുമാരെന്നാണ് വിഡി സതീശന്‍ വിശേഷിപ്പിച്ചത്. നേതൃത്വത്തിന്റെ നിലപാടില്‍ അസംതൃപ്തിയിലാണ് വിഡി സതീശന്‍.'

തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഏകോപിപ്പിച്ച് മുന്നോട്ടു പോകണം എന്നാണ് ഇന്നത്തെ ചര്‍ച്ചകളില്‍ ഉണ്ടായ തീരുമാനമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി, ഖര്‍ഗെ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച ദീര്‍ഘനേരം നീണ്ടു നിന്നു. ഉണ്ടായത് പോസറ്റീവ് ചര്‍ച്ചകളാണ്. ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നു. നേതാക്കളുടെ അഭിപ്രായങ്ങള്‍ അറിയിച്ചു. പ്രശ്നപരിഹാരങ്ങള്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും അറിയിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് ഇന്നത്തെ ചര്‍ച്ചയില്‍ കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു. അതേ സമയം തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പ്ലാനില്‍ മാറ്റങ്ങള്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. ഒരുമിച്ച് നീങ്ങാനും ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും നിര്‍ദേശമുണ്ടായി. സംസ്ഥാന നേതൃത്വത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമാണുണ്ടായത്. വയനാട് ഡിസിസി അദ്ധ്യക്ഷനെ നിയമിക്കുന്നതിന് മുന്‍പ് കൂടിയാലോചന നടന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചക്ക വോട്ടിന് തോറ്റവരെ ജനറല്‍ സെക്രട്ടറിമാരാക്കി എന്നും വിമര്‍ശനമുയര്‍ന്നു.

To advertise here,contact us