യൂണിവേഴ്‌സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കി സംസ്ഥാനത്ത് നാളെ യുഡിഎസ്എഫിൻറെ സമ്പൂർണ വിദ്യാഭ്യാസ ബന്ദ്

യൂണിവേഴ്‌സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കിയായിരിക്കും ബന്ദ് നടത്തുകയെന്ന് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ സംസ്ഥാനത്ത് നാളെ യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്. യുണിവേഴ്‌സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കിയായിരിക്കും ബന്ദ് നടത്തുകയെന്ന് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍പ്പ് കടുപ്പിക്കുന്നതിനിടെയാണ് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നത്.

പദ്ധതിയില്‍ ഒപ്പുവച്ചതിന് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ സിപിഐയും ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം സിപിഐയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ കൂടിക്കാഴ്ച്ചയും വിഫലമായിരുന്നു.

അതേസമയം നാളെ നടക്കുന്ന മന്ത്രി സഭാ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. നാല് മന്ത്രിമാരും തിരുവനന്തപുരത്ത് തന്നെയുണ്ടാകണമെന്ന് സിപിഐ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപിഐഎമ്മും മുഖ്യമന്ത്രിയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ നില്‍ക്കുകയാണ് സിപിഐ. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സിപിഐ നേതാക്കളുമായി ബിനോയ് വിശ്വം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നിര്‍ണായക തീരുമാനം നേതൃത്വം കൈക്കൊണ്ടത്.

പിഎം ശ്രീയില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് സിപിഐ നിലപാട്. നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയിരുന്നു.

Content Highlight; UDSF to call for complete education shutdown in the state tomorrow

To advertise here,contact us