പിഎം ശ്രീ; സമ്മര്‍ദത്തിന് വഴങ്ങില്ല, ധാരണാപത്രം മരവിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ഡി രാജ

'തുടക്കം മുതലെ സിപിഐ ഇതിനെ എതിര്‍ക്കുകയാണ്. പദ്ധതി അംഗീകരിക്കുന്നതിനുള്ള ഒരു സമ്മര്‍ദത്തിനും വഴങ്ങില്ല'

ന്യൂഡല്‍ഹി: പിഎം ശ്രീയില്‍ സിപിഐയുടെ നിലപാട് സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചതായി ജനറല്‍ സെക്രട്ടറി ഡി രാജ. ചര്‍ച്ചയില്‍ ധാരണാ പത്രം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും തുടക്കം മുതൽ സിപിഐ ഇതിനെ എതിര്‍ക്കുകയാണെന്നും പദ്ധതി അംഗീകരിക്കുന്നതിനുള്ള ഒരു സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ഡി രാജ വ്യക്തമാക്കി.

'സിപിഐഎമ്മിന്‍റെ തീരുമാനം എന്തുതന്നെ ആയാലും സിപിഐക്ക് ഒരു നിലപാടേയുള്ളു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ ചര്‍ച്ച നടത്തി. പിഎം ശ്രീയിലെ എന്‍ഇപിയുടെ ഭാഗം അംഗീകരിക്കാനാവില്ല.' ഡി രാജ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ സിപിഐയുടെ നിലപാട് മനസിലാക്കണമെന്നും ധാരണാപത്രം മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ പോയല്ലോ. എന്തുകൊണ്ട് കേരളം പോയില്ല എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം മറ്റന്നാള്‍ നടക്കുന്ന മന്ത്രി സഭാ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നേന്നുമെന്നാണ് സൂചന. സിപിഐഎമ്മും മുഖ്യമന്ത്രിയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ നില്‍ക്കുകയാണ് സിപിഐ. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സിപിഐ നേതാക്കളുമായി ബിനോയ് വിശ്വം ചര്‍ച്ച നടത്തിയിരുന്നു.

പിഎം ശ്രീയില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് സിപിഐ നിലപാട്. നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി.

Content Highlight; D Raja says no compromise unless PM Shri MoU is frozen

To advertise here,contact us