'അർജൻ്റീന ടീമിൻ്റെ മത്സരം അടുത്ത വിൻഡോയിൽ, സ്റ്റേഡിയത്തിന് ഉടൻ ഫിഫ അനുമതി കിട്ടും'; ആൻ്റോ അഗസ്റ്റിൻ

നവംബറിൽ കളി നടക്കില്ല എന്നതാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചതെന്നും ഫിഫയുടെ അനുമതി കിട്ടിയാൽ അടുത്ത വിൻഡോയിൽ തന്നെ കളി നടത്തുമെന്നും അതിന് വേണ്ടി നടപടി ക്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി: ലയണൽ മെസിയുടേയും ലോകകപ്പ് നേടിയ അർജന്റീന ടീമിന്റേയും കേരളത്തിലെ സൗഹൃദ മത്സരം അടുത്ത വിൻഡോയിൽ തന്നെ നടത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എംഡി ആന്റോ അഗസ്റ്റിൻ.

നവംബറിൽ കളി നടക്കില്ല എന്നതാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചതെന്നും ഫിഫയുടെ അനുമതി കിട്ടിയാൽ അടുത്ത വിൻഡോയിൽ തന്നെ കളി നടത്തുമെന്നും അതിന് വേണ്ടി നടപടി ക്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു.ഫിഫ അനുമതി കിട്ടിയാൽ മത്സരം കൊച്ചിയിൽ തന്നെ നടക്കും. ഫിഫ അനുമതി കിട്ടിയാൽ മത്സരം കൊച്ചിയിൽ തന്നെ നടക്കും. കൊച്ചിയിലെ സ്റ്റേഡിയത്തിന് ഉടൻ തന്നെ അപ്രൂവലിന് വേണ്ടിയുള്ള എല്ലാ രേഖകളും സമർപ്പിച്ചുകഴിഞ്ഞു. കലൂർ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞാൽകൂടുതൽ ഫിഫ മത്സരങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി ഉൾപ്പെടെ വർധിപ്പിക്കും. ഫിഫ റാങ്കിനുള്ള എല്ലാ രേഖകളും സമർപ്പിച്ചു കഴിഞ്ഞു. മത്സരം നടക്കുമോ എന്നതിൽ ആശങ്കയേയില്ല. നവംബറിൽ മത്സരം ഉണ്ടാവില്ലെന്നേയുള്ളൂ. അർജന്റീന ടീം ഇവിടെ മത്സരത്തിനെത്തുക എന്നതാണ് വേണ്ടത്.മെസിയെ മാത്രം കൊണ്ടുവരാനാണെങ്കിൽ ഈ ബുദ്ധിമുട്ടുകളില്ല. സാമ്പത്തിക ചെലവും ടീമിനെ കൊണ്ടുവരുന്നതിനേക്കാൾ കുറവാണ്.

ലോകകപ്പ് നേടിയ ടീമിനെ തന്നെ കൊണ്ടുവന്ന് മത്സരം നടത്തുകയാണ് ലക്ഷ്യം. അതുകൊണ്ടാണ് അടുത്ത വിൻഡോയിലേക്ക് മാറ്റുന്നതെന്നും ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കി. നവംബറിൽ അംഗോളയുമായാണ് മറ്റൊരു മത്സരം നടക്കുന്നത്, അവിടെ നിന്നും കേരളത്തിലേക്കുള്ള നീണ്ട യാത്രയുടെ പ്രശ്നങ്ങളും സ്റ്റേഡിയത്തിന്റെ ഫിഫയുടെ അപ്രൂവൽ കാലതാമസവുമാണ് മത്സരം അടുത്ത വിൻഡോയിലേക്ക് മാറ്റാൻ തീരുമാനിച്ചതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ബ്യൂണസ് അയേഴ്സിൽ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മത്സരം അടുത്ത വിൻഡോയിലേക്ക് മാറ്റുമെന്ന അറിയിപ്പുണ്ടായിരുന്നു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് അർജന്റീനയിൽ ചര്‍ച്ച നടത്തിയത്.

അർജന്റീനയ്ക്ക് സൗഹൃദമത്സരം നഷ്ടപ്പെടാതിരിക്കാനാണ് നവംബർ വിൻഡോയിലെ മത്സരം അടുത്ത വിൻഡോയിലേക്ക് മാറ്റുന്നതെന്നും തീരുമാനത്തെ നെഗറ്റീവായി കാണേണ്ടതില്ലെന്നും അർജന്റീന ടീം കേരളത്തിലെത്തില്ലെന്ന് പ്രചരിപ്പിക്കരുതെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരത്തിന് മുന്നൊരുക്കങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്. ഫിഫ അംഗീകാരത്തിലുള്ള സ്റ്റേഡിയം ഇല്ലെന്നത് യാഥാർത്ഥ്യമാണ്. കൊച്ചി കലൂർ ജവഹർലാൽ നെഹ്റുസ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികളുമായി മുന്നോട്ട് പോകുമെന്നും റിപ്പോർട്ടർ മാനേജ്മെന്റ് അറിയിച്ചു.

70 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിർമാണം നടത്തുന്നത്. കസേരകൾ പകുതിയോളം മാറ്റി സ്ഥാപിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള ലൈറ്റിങ് സംവിധാനം സ്ഥാപിക്കുന്നു. റൂഫിങ് ശക്തിപ്പെടുത്താനുള്ള നടപടികളും സ്റ്റേഡിയത്തിന് ചുറ്റുമുള്ള നിർമാണവും പുരോഗമിക്കുകയാണ്.

കേരളത്തിന്റെ കായിക ഭൂപടത്തെ തന്നെ മാറ്റിമറിക്കുന്ന തരത്തിലാണ് ഫിഫ സൗഹൃദ മത്സരം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ആദ്യ സ്പോൺസർ പിന്മാറിയതോടെയാണ് റിപ്പോർട്ടർ ടിവി സ്പോൺസർമാരായി എത്തിയത്. പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ച നടത്തുകയും കരാറിലെത്തുകയും ചെയ്തു. 2024 ഡിസംബര്‍ 20നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറില്‍ ഒപ്പിട്ടത്.

ടീം മാനേജർ ഡാനിയേൽ കബ്രേര നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തുകയും തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഫിഫ റാങ്കിങ്ങിൽ മുൻനിരയിലുള്ള ഓസ്ട്രേലിയ ടീം മത്സരത്തിന് തയ്യാറാണെന്ന് റിപ്പോർട്ടർമാനേജ്മെന്റിനെ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ സ്റ്റേഡിയം നിർമാണവും വിലയിരുത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. പൂർണ സജ്ജമായി അടുത്ത വിൻഡോയിൽ മത്സരം നടത്താനാണ് തീരുമാനം.

Content Highlights: Argentina's friendly match in Kerala in the next window, says anto augustine

To advertise here,contact us