തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ മറ്റ് വാഹനങ്ങൾക്ക് നൽകേണ്ട പരിഗണന, പാർക്കിംഗ് മര്യാദകള്‍ എന്നിവയെ കുറിച്ച് ഡ്രൈവിങ് സ്‌കൂൾ ജീവനക്കാർ പഠിതാക്കളെ ബോധ്യപ്പെടുത്തണം. ഇത് ഡ്രൈവിംഗ് സ്‌കൂളുകൾ പഠിപ്പിക്കുന്നുണ്ടോ എന്ന് എംവിഡി പരിശോധിക്കും.
ഇതിനായി അപ്രതീക്ഷിത പരിശോധകനകൾ ഉദ്യോഗസ്ഥർ നടത്തണമെന്നും ഗതാഗത കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറുടെ ലൈസൻസ് റദ്ദാക്കും.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ വാഹന പരിശീലനത്തിന്റെ ഭാഗമായി കൊണ്ടുവരാൻ ഡ്രൈവിങ് സ്‌കൂളുകൾക്ക് നിർദേശം നൽകണമെന്നാണ് നിർദേശം. കാൽനട യാത്രികർക്ക് പുറമെ ഇരുചക്ര വാഹന യാത്രക്കാരും റോഡിൽ മുൻഗണനയും പരിഗണനയും ലഭിക്കേണ്ട വിഭാഗമാണ്. ഇവർക്ക് കൃത്യമായ പരിഗണന ബസുകളും ലോറികളും പോലെയുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ മുതൽ കാറുകൾ ഓടിക്കുന്നവർ വരെയുള്ള ആളുകൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത വകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്. ഫുട്പാത്തിലെ പാർക്കിങ്, അനുവദനീയമായ പരിധിക്ക് പുറത്ത് ഹോൺ ഉപയോഗിക്കൽ എന്നിവയ്ക്കും നടപടി സ്വീകരിക്കും.
Content Highlights: State Transport Department to make driving tests more stringent