കണ്ണൂര്‍: കോടതി നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സിപിഐഎം നേതാവ് കസ്റ്റഡിയില്‍. സിപിഐഎം നേതാവും പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണുമായ കെ പി ജ്യോതിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പയ്യന്നൂരിലെ ധനരാജ് വധക്കേസിന്റെ വിചാരണയ്ക്കിടെ സാക്ഷി വിസ്താരം നടക്കുമ്പോളാണ് പ്രതിചേർക്കപ്പെട്ടവരുടെ ദൃശ്യം ജ്യോതി മൊബൈൽ ഫോണില്‍ പകര്‍ത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയായിരുന്നു.
ജഡ്ജിയുടെ ഉത്തരവിന് പിന്നാലെ ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജ്യോതി ദൃശ്യങ്ങൾ പകര്‍ത്തിയത് മറ്റെന്തെങ്കിലും ആവശ്യത്തിനാണോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
2016 ജൂലൈ 11നാണ് പയ്യന്നൂര്‍ കാരന്താട്ട് സ്വദേശിയായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ 20 പ്രതികളാണുള്ളത്. കേസില്‍ ഒന്നാം സാക്ഷിയെ വിസ്തരിച്ച ശേഷം മറ്റ് പ്രതികളെ വിസ്താരം ചെയ്യുമ്പോളായിരുന്നു ജ്യോതി തന്റെ മൊബൈല്‍ ഫോണില്‍ കോടതിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജ്യോതി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് ജഡ്ജിന്റെ ശ്രദ്ധിയില്‍പെട്ടതോടെ അദ്ദേഹം നേരിട്ട് കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ജഡ്ജിയുടെ കയ്യില്‍ നിന്ന് ഔദ്യോഗികമായി പരാതി എഴുതി വാങ്ങിയ ശേഷം കൂടുതല്‍ നടപടികള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.
Content Highlight; CPIM leader in custody for filming court proceedings on mobile phone