തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന് സംശയം. ആനക്കൊമ്പ്, സ്വർണം, വെള്ളി, കുങ്കുമപ്പൂവ്, എന്നിവയുടെ കണക്കുകളാണ് ഇല്ലാത്തത്. ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച അനാസ്ഥ എണ്ണിപ്പറയുന്നത്.
ഗുരുവായൂർ ദേവസ്വത്തിൽ നടവരവായും ഭണ്ഡാരം കൗണ്ടിങ്ങിലൂടെയും ലഭിക്കുന്ന സ്വർണം, വെള്ളി ഉൾപ്പടെയുള്ള വിലപിടിപ്പുള്ളവയുടെ അക്കൗണ്ടിംഗ്, സൂക്ഷിപ്പ് എന്നിവയുടെ പൂർണ ഉത്തരവാദിത്തം ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കാണ്. എന്നാൽ വിലപിടിപ്പുള്ള വസ്തുക്കളുടെ സമഗ്രമായ ഭൗതിക പരിശോധന നടന്നിട്ടില്ല എന്നതാണ് വസ്തുതയെന്ന് റിപ്പോർട്ടിൽ പറയുന്നു.
15 ലക്ഷം വില വരുന്ന വഴിപാടിന് പോലും രസീത് നൽകുന്നില്ല. ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്റർ പോലുമില്ല. കൊമ്പ് വനം വകുപ്പിന് നൽകുന്നകാര്യത്തിൽ വീഴ്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആനയുടെ കൊമ്പ് മുറിച്ചെടുക്കുന്നതിന് ചെലവായ തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുറിച്ചെടുത്ത കൊമ്പുകളുടെ കണക്കുകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൊമ്പുകൾ വനംവകുപ്പിനെ ഏൽപ്പിക്കണമെന്നുള്ള ഉത്തരവുകൾ പാലിക്കുന്നകാര്യത്തിൽ ഭരണസമിതി പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. വിലപിടിപ്പുള്ള കൊമ്പുകളുടെ സ്റ്റോക്ക് രജിസ്റ്റർ അധികാരപ്പെട്ട ഉദ്യോഗസ്ഥർ ഭൗതികപരിശോധന നടത്തിയതായി കാണുന്നില്ല. ആനക്കൊമ്പുകളുടെ ഭൗതികപരിശോധന സ്റ്റോക്ക് രജിസ്റ്ററുമായി ഒത്തുനോക്കി ശരിയാണെന്ന് ഭരണസമിതി അംഗീകരിച്ചതിന്റെ സാക്ഷ്യപ്പെടുത്തൽ രജിസ്റ്റർ പ്രകാരം കാണുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കിലോയ്ക്ക് 147000 രൂപയുള്ള കുങ്കുമപ്പൂവ് ദിവസേന കിലോ കണക്കിനാണ് ക്ഷേത്രത്തിൽ എത്തുന്നത്. എന്നാൽ ഇതിലൊന്നും വ്യക്തമായ രേഖകളില്ല. ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നീ ഇനങ്ങളുടെ വരവ് രജിസ്റ്ററുകൾ പൂർണമല്ല. ക്ഷേത്ര ഗോപുരത്തിൽ സൂക്ഷിച്ചിരുന്ന മഞ്ചാടിക്കുരു കാണാതായി. ക്ഷേത്രത്തിൽ വഴിപാടായി വന്ന മഞ്ചാടിക്കുരു 17 ചാക്കുകളിലായി പടിഞ്ഞാറെ ഗോപുരത്തിൽ സൂക്ഷിച്ചിരുന്നത് 2019 ഡിസംബർ മുതൽ കാണാതായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കിലോഗ്രാമിന് 100 രൂപ നിരക്കിൽ ലേലം ഉറപ്പിച്ചവയാണ് അവ. തൂക്കം നോക്കി തുക അടവാക്കി കൊണ്ടു പോകുന്നതിന് ലേലം ഉറപ്പിച്ച ആൾ വരാത്തതിനാലാണ് ഗോപുരത്തിൽ സൂക്ഷിച്ചത്. എന്നാൽ 2019 ഡിസംബർ 28ന് ഉച്ചയ്ക്ക് ഹെൽത്ത് ജീവനക്കാർ ദേവസ്വം ട്രാക്ടറിൽ അവ ലോഡ് ചെയ്തുകൊണ്ടു പോകുന്നതായി എസിഎസ്ഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ക്ഷേത്രം ഡ്യൂട്ടിയിലുള്ള ജെഎച്ച്‌ഐയോട് അന്വേഷിച്ചതിൽ സ്ഥല സൗകര്യം ഒരുക്കുന്നതിനായി മഞ്ചാടിക്കുരു ചാക്കുകൾ വൈജയന്തി ഗോഡൗണിലേക്ക് മാറ്റിയതായി അറിയിച്ചെന്നും എന്നാൽ എന്നാൽ പിന്നീട് ഈ മഞ്ചാടിക്കുരു എന്ത് ചെയ്തു വെന്നതിൽ വ്യക്തതയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Valuable items from Guruvayur temple suspected to be missing