തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രധാനറോഡുകളിലെ വെള്ളക്കെട്ടിനും വാഹനങ്ങളിലെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ ഗതാഗതകുരുക്കിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലയോരമേഖലയിലുള്ളവരും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായുള്ള തീവ്ര ന്യൂനമർദവും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ ഇടയാക്കിയത്. ചക്രവാതചുഴി രണ്ടുദിവസത്തിനകം അതിശക്തമായ തീവ്രന്യൂനമർദമായി മാറിയേക്കും. അതിനാൽ തന്നെ അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് മഴ തുടരും.
കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ചവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ തീരങ്ങളിലും അതിനോട് ചേർന്ന കടൽപ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 5 കിമീ വരെയും ചിലപ്പോൾ 55 കിമീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശക്തമായ മഴമുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഇടുക്കിയിൽ ജാഗ്രത തുടരുകയാണ് ജല സാഹസ വിനോദങ്ങളൾക്ക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി. നിലവിൽ സെക്കന്റിൽ ഒമ്പതിനായിരം ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. 13 ഷട്ടറുകൾ ഒന്നരമീറ്റർ വീതം ഉയർത്തി. 138.95 അടിയുള്ള ജലനിരപ്പ് 137 അടിയിലേക്ക് ക്രമീകരിക്കും.
Content Highlights: kerala rain updates latest