ഈ ചെറുപ്പക്കാരനെ ആർഎസ്എസ് കൊന്നതാണ്; രക്ഷിതാക്കൾ ജാഗ്രത പാലിക്കുക, ആർഎസ്എസിനെ അകറ്റിനിർത്തുക: വി കെ സനോജ്

'സ്‌നേഹവും അനുകമ്പയും സഹജീവിയോട് തോന്നേണ്ട പ്രായത്തില്‍ അപര വിദ്വേഷവും വെറുപ്പും കുത്തി വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത് മനുഷ്യനല്ലതാക്കുന്ന ഇടമാണ് ശാഖകള്‍'

കൊച്ചി: ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ജീവനൊടുക്കിയ യുവാവിന്റെ മരണമൊഴി വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഈ ചെറുപ്പക്കാരനെ ആര്‍എസ്എസ് കൊന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ബാലഗോകുലത്തിലൂടെ ആര്‍എസ്എസ് ശാഖയില്‍ എത്തുന്ന കുട്ടികള്‍ക്ക് ഉണ്ടാവുന്ന തിക്താനുഭവങ്ങള്‍ ഇതിന് മുന്നെയും പലവിധ വെളിപ്പെടുത്തലുകളിലൂടെ ലോകം അറിഞ്ഞതാണെന്ന് വി കെ സനോജ് പറഞ്ഞു. സ്‌നേഹവും അനുകമ്പയും സഹജീവിയോട് തോന്നേണ്ട പ്രായത്തില്‍ അപര വിദ്വേഷവും വെറുപ്പും കുത്തി വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത് മനുഷ്യനല്ലതാക്കുന്ന ഇടമാണ് ശാഖകള്‍. രക്ഷിതാക്കള്‍ജാഗ്രത പാലിക്കുക. ആര്‍എസ്എസിനെ അകറ്റിനിര്‍ത്തുക. ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതിരിക്കാന്‍ രംഗത്തിറങ്ങുക. ഇതില്‍ പ്രതിഷേധിക്കണമെന്നും വി കെ സനോജ് പറഞ്ഞു.

ഇന്ന് വൈകിട്ടായിരുന്നു യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ചിരുന്ന വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് യുവാവ് പറയുന്നുണ്ട്. നിധീഷ് മുരളീധരന്‍ എന്ന പ്രവര്‍ത്തകനാണ് പീഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. എല്ലാവരും കണ്ണന്‍ ചേട്ടന്‍ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വന്നു. തനിക്ക് ഒസിഡി വരാനുള്ള കാരണം ചെറുപ്പം മുതല്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനമാണെന്നും യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നു.

യുവാവ് വീഡിയോയില്‍ പറയുന്നതിന്റെ പ്രസക്തഭാഗങ്ങള്‍

ഇന്ന് സെപ്റ്റംബര്‍ പതിനാല്. സമയം 10.26. ഞാന്‍ വന്നിരിക്കുന്നത് മരണമൊഴിയുമായാണ്. ഞാന്‍ എന്തിനായിരിക്കും ജീവിതം അവസാപ്പിക്കുന്നത് എന്ന് എല്ലാവര്‍ക്കും സംശയമുണ്ടാകും. അതിന് ഉത്തരമാണ് ഈ വീഡിയോ. ഞാന്‍ ഒരു ഇന്ററോവേര്‍ട്ടാണ്. ഒതുങ്ങി ജീവിക്കുന്ന ടൈപ്പാണ്. ഞാന്‍ പറയാന്‍ പോകുന്നത് ജീവിതത്തെ കുറിച്ചാണ്. ഞാന്‍ ഒരു ഒസിഡി രോഗിയാണ്. ആറ് മാസമായി ഗുളിക കഴിക്കുന്നു. ഏഴ് കൂട്ടം ഗുളികളുണ്ട്. ഗുളികകള്‍ കാരണം ആണ് ജീവിച്ചിരിക്കുന്നത്. എന്റെ ജീവിതം കുറച്ച് കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. ഞാന്‍ ഒരു ഇരയാണ്. മൂന്ന് നാല് വയസ് മുതല്‍ ഞാന്‍ തുടരെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതാണ് ഒസിഡിക്ക് കാരണം. ഞാന്‍ നേരിട്ടത് അബ്യൂസ് ആണെന്ന് മനസിലായത് കഴിഞ്ഞ വര്‍ഷം മാത്രമാണ്.

എന്നെ അബ്യൂസ് ചെയ്ത ആള്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. അവന് ഒന്നും അറിയേണ്ട. ഒസിഡി വന്ന ആളുടെ മനസ് എങ്ങനെയാണെന്ന് പറഞ്ഞ് മനസിലാക്കാന്‍ കഴിയില്ല. മൂന്ന് വയസ് മുതല്‍ ഞാന്‍ പീഡനത്തിരയായി വന്നു. പുറത്ത് പറയാന്‍ പേടിയായിരുന്നു. ആളുകള്‍ തെളിവുണ്ടോ എന്ന് ചോദിക്കും. തെളിവില്ല. എനിക്ക് അമ്മയും സഹോദരിയുമാണ് എല്ലാം. അവര്‍ കാരണമാണ് ഇത്രയും നാള്‍ ജീവിച്ചിരുന്നത്. ഇതുപോലെയൊരു അമ്മയേയും സഹോദരയേയും ലഭിക്കാന്‍ പുണ്യം ചെയ്യണം. എനിക്ക് ഒരു നല്ല മകനോ ചേട്ടനോ ആകാന്‍ കഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളില്‍ നിന്ന് ഞാന്‍ പീഡനത്തിനിരയായി. ആണുങ്ങളാണ് പീഡിപ്പിച്ചത്. ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും ഇടപഴകരുതാത്ത ചില ആളുകളുണ്ട്. അവരാണ് ആര്‍എസ്എസുകാര്‍. അവരുടെ ക്യാംപുകളില്‍ ഭയങ്കര മോശമായ സാഹചര്യമാണുള്ളത്. ടോര്‍ച്ചറാണ് അവിടെ നടക്കുന്നത്. മെന്റലി, ഫിസിക്കലി, സെക്ഷ്വലി അവര്‍ അബ്യൂസ് ചെയ്യും. കുട്ടികളെയാണ് പീഡിപ്പിക്കുന്നത്. ഫിസിക്കലിയും അബ്യൂസ് ചെയ്യും. പലതും ചെയ്യും. തെളിവ് ചോദിച്ചാല്‍ നല്‍കാന്‍ ഇല്ല. ഇത്ര വര്‍ഷം കഴിഞ്ഞാല്‍ എവിടെ തെളിവ്. ലൈഫില്‍ ഒരിക്കലും ആര്‍എസ്എസുകാരനുമായി ഇടപഴകരുത്. പലര്‍ക്കും എന്റേതിന് സമാനമായ അനുഭവം നേരിടേണ്ടിവന്നു. ആരും തുറന്നുപറയാത്തതാണ്. എന്നെ പീഡിപ്പിച്ച ആള്‍ നിധീഷ് മുരളീധരനാണ്. എല്ലാവരുടെയും കണ്ണന്‍ചേട്ടന്‍. ലൈഫ് ലോങ് പീഡിപ്പിക്കുന്നവര്‍ക്ക് പീഡിപ്പിച്ച് പോയാല്‍ മതി. അത് ജീവിതകാലം മുഴുവന്‍ അനുഭവിക്കണം. ഞാന്‍ ഒരു വിധത്തിലാണ് ജീവിച്ചുപോകുന്നത്. ജീവിക്കാന്‍ കഴിയില്ല എനിക്ക്. ശരിക്കും മടുത്തു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലിനായിരുന്നു ആര്‍എസ്എസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യാ കുറിപ്പ് ഷെഡ്യൂള്‍ ചെയ്ത് യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറഞ്ഞു. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. യുവാവിന്റെ കുറിപ്പ് മരണമൊഴിയായി കണ്ട് കേസെടുക്കണമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആവശ്യം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

Content Highlights- V K Sanoj reaction over man whose final video against rss

To advertise here,contact us