ആലപ്പുഴ: കായംകുളത്തെ അമ്പതുകാരന്റെ മരണം ആള്‍ക്കൂട്ട ആക്രമണം മൂലമെന്ന് നിഗമനം. മരണകാരണം ചെവിക്ക് പിന്നിലേറ്റ പരിക്കെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരം. 'ബോക്‌സേഴ്‌സ് ഇഞ്ചുറി' എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു അയല്‍വാസികള്‍ ചേരാവള്ളി കുന്നത്ത് കോയിക്കല്‍ കിഴക്ക് സജി എന്ന ഷിബുവിനെ മർദിച്ചത്. അയല്‍വാസി വിഷ്ണുവിന്റെ മകന്റെ സ്വര്‍ണം സജി മോഷ്ടിച്ചതായി ആരോപിച്ചായിരുന്നു മർദനം.
മോഷണക്കുറ്റം ആരോപിച്ച് ഇന്നലെ രാത്രി സജിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു. സജി ഹൃദ്രോഗി ആയിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഏഴുപേർ ചേർന്നാണ് സജിയെ മർദിച്ചത്. വിഷ്ണുവും വിഷ്ണുവിന്റ അമ്മയും ഭാര്യയു നാല് സുഹൃത്തുക്കളും ചേർന്നാണ് മർദിച്ചത്. ഇതിൽ മൂന്നുപേരെ പൊലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷ്ണുവിനെയും അമ്മയെയും ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Content Highlights: Kayamkulam mob lynching: Postmortem report says cause of death was injury behind the ear