ദ്വാരപാലകശില്‍പം കോടീശ്വരന് വിറ്റെന്ന ആരോപണം; വി ഡി സതീശന് നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നുമായിരുന്നു വി ഡി സതീശന്‍ ആരോപിച്ചത്

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകശില്‍പ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അറിയാമെന്ന പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവിന് നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്‍. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ നോട്ടീസില്‍ അറിയിച്ചു.

ശബരമലയിലെ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നുമായിരുന്നു വി ഡി സതീശന്‍ ആരോപിച്ചത്. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.

തുടര്‍ന്ന് വി ഡി സതീശനെ കടകംപള്ളി സുരേന്ദ്രന്‍ വെല്ലുവിളിക്കുകയുണ്ടാക്കി. തനിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം മാനസിക നില തെറ്റിയ ഒരാളുടേതാണെന്നും ആരോപണം വി ഡി സതീശന്‍ തെളിയിക്കണമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി. എന്നാല്‍ വി ഡി സതീശന്‍ തന്റെ ആരോപണം ആവര്‍ത്തിക്കുന്ന നിലയായിരുന്നു. പിന്നാലെയാണ് ഇന്ന് നോട്ടീസ് അയച്ചിരിക്കുന്നത്.

Content Highlights: Kadakampally Surendran sends notice to VD Satheesan

To advertise here,contact us