ഓംലെറ്റ് തയാറാക്കുന്നതിനിടെ സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചു; എതിർത്തതോടെ സണ്ണി നടത്തിയത് ക്രൂര കൊലപാതകം

മദ്യം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് സണ്ണി ഇയാളെ തന്റെ വാടക ക്വാര്‍ട്ടേഴിസിലേക്ക് കൂട്ടിക്കൊണ്ടുപോയത്

കുന്നംകുളം: ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍വെച്ച് സ്വവര്‍ഗാനുരാഗം നിരസിച്ചതിന് യുവാവിനെ പ്രതി കൊലപ്പെടുത്തിയത് അതിക്രൂരമായി. പരുമ്പിലാവ് ആല്‍ത്തറയില്‍ താമസിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ ശിവയെയാണ് ചെറുവത്തൂര്‍ സ്വദേശിയായ സണ്ണി(61) കൊലപ്പെടുത്തിയത്. മദ്യം വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചാണ് സണ്ണി ഇയാളെ തന്റെ വാടക ക്വാര്‍ട്ടേഴിസിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്നായിരുന്നു കൊലപാതകം.

കുന്നംകുളത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തു നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രണ്ടുപേരും അവിടെനിന്ന് മദ്യപിച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ മദ്യം നല്‍കാമെന്ന് പറഞ്ഞ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു കടയില്‍ നിന്ന് ഓംലെറ്റിനുള്ള സാധനങ്ങളും വാങ്ങിയാണ് ഇരുവരും പോയത്. മുറിയിലെത്തി ഓംലെറ്റിനുവേണ്ട സവാള അരിയുകയായിരുന്നു യുവാവ്. ഇതിനിടെ സണ്ണി ഇയാളെ സ്വവര്‍ഗ രതിക്ക് പ്രേരിപ്പിച്ചു.

നിരസിച്ച യുവാവ് സണ്ണിക്കുനേരെ കത്തിവീശി. സണ്ണി ഇതുതടയുകയും കത്തി പിടിച്ചുവാങ്ങി യുവാവിനെ കുത്തുകയുമായിരുന്നു. ബഹളമുണ്ടാക്കിയ യുവാവിനെ പാന്‍ ഉപയോഗിച്ച് തലയിലും മുഖത്തും കഴുത്തിലുമടിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കുന്നതുവരെ സണ്ണി ആക്രമണം നടത്തിയെന്നും പൊലീസ് പറഞ്ഞു. പിന്നീടിയാള്‍ മൃതദേഹത്തോടൊപ്പം ഒരുരാത്രികഴിഞ്ഞ ശേഷമാണ് മുറിയില്‍ തീയിട്ട ശേഷം മുങ്ങാന്‍ ശ്രമിച്ചത്. വടക്കാഞ്ചേരിയില്‍ നിന്നും തൃശൂരിലെ ശക്തന്‍ സ്റ്റാന്‍ഡിലെത്തിയ ഇയാള്‍ ബസ് കയറി രക്ഷപ്പെടാനിരിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.

സണ്ണി നേരത്തെയും രണ്ട് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. അച്ഛന്റെ അമ്മയെയും അതിഥി തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളില്‍ സണ്ണി പ്രതിയായിരുന്നു. ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനിടയിലാണ് 2006ല്‍ ഇയാള്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത്.

Content Highlights: thrissur sunny's crime case updates

To advertise here,contact us