'പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല'; കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ക്കെതിരെ റിനി ആന്‍

തന്നെ മോശക്കാരി ആക്കാന്‍ ആണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും റിനി

കൊച്ചി: തന്നെ മോശക്കാരി ആക്കാന്‍ ആണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് നടി റിനി ആന്‍ ജോര്‍ജ്. സൈബര്‍ പോരാളികള്‍ സൈബര്‍ കോമാളികളായി മാറിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പിന്നില്‍ തന്റെ ഗൂഢാലോചന എന്ന് പറയുന്നവരെ സമ്മതിക്കണമെന്നും റിനി പറഞ്ഞു. 'എതിര്‍ക്കുന്നവരെ സിപിഐഎംകാരാക്കും. പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല. ഡീഫാമേഷന്‍ കേസ് കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.' റിനി വ്യക്തമാക്കി. തന്നെ മോശക്കാരി ആക്കാന്‍ ആണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും റിനി കൂട്ടിച്ചേര്‍ത്തു.

തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് റിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള്‍ ഇതുവരെ പറയാത്തതിന് കാരണം കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്‌നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. ആ പ്രസ്ഥാനം ഇനിയും ഉയരങ്ങളിലേക്ക് എത്തണമെന്നുള്ള സാധാരണക്കാരായ പ്രവര്‍ത്തകരുടെ താത്പര്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് താന്‍ ഇപ്പോഴും മിണ്ടാതിരിക്കുന്നതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസിന്റെ നടപടികളില്‍ കലാശിച്ചത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ 'ഹു കെയേഴ്സ്' എന്നായിരുന്നു ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു പ്രതികരണം. എന്നാല്‍ ഇത് രാഹുല്‍ ആണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ സ്വീകരിച്ച 'ഹു കെയേഴ്സ്' ആറ്റിറ്റിയൂഡ് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയുടെ പ്രതികരണം.

ഇതിന് പിന്നാലെ രാഹുലിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഇതിനിടെ തന്നെയായിരുന്നു രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസ് നടപടികളിലേക്ക് നീങ്ങി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കി. എന്നാല്‍ എംഎല്‍എ സ്ഥാനത്ത് തുടരട്ടയെന്നും കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചിരുന്നു.

Content Highlight; Rini Ann George against Congress cyber warriors

To advertise here,contact us