ശബരിമല സ്വർണപ്പാളി വിവാദം; 'തൽക്കാലം പ്രതികാരിക്കാനില്ല', 'മിണ്ടേണ്ട സമയത്ത് മിണ്ടുന്ന സർക്കാരാണിത്'; മന്ത്രി

അടിയന്തര പ്രമേയങ്ങള്‍ എല്ലാം ചര്‍ച്ചക്കെടുത്തത് മിണ്ടുന്ന സര്‍ക്കാര്‍ ആയതുകൊണ്ടാണെന്നും മന്ത്രി റിയാസ്

കൊച്ചി: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മിണ്ടേണ്ട സമയത്തൊക്കെ മിണ്ടുന്ന സര്‍ക്കാരാണിതെന്നും റിയാസ് പറഞ്ഞു. അതിനുദാഹരണമാണ് അടിയന്തര പ്രമേയമെന്നും റിയാസ് പറഞ്ഞു. അടിയന്തര പ്രമേയങ്ങള്‍ എല്ലാം ചര്‍ച്ചക്കെടുത്തത് മിണ്ടുന്ന സര്‍ക്കാര്‍ ആയതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

'ഈ സര്‍ക്കാരിന് ഒന്നിനെയും ഭയമില്ല. മറുപടി നല്‍കും. എല്ലാ നിലയിലും മുന്നോട്ടുപോകുന്ന സര്‍ക്കാരാണ് ഇത്. ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് ഈ സര്‍ക്കാരും നിയമസഭയിലെ ഇടപെടലുകളും. അത് പ്രതിപക്ഷത്തിനും അറിയാം', റിയാസ് പറഞ്ഞു.

അതേസമയം ശബരിമലയില്‍ 1998ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണ്ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെക്ക് കൊണ്ടുപോയ സ്വര്‍ണ്ണപ്പാളി നാല്‍പതോളം ദിവസം എടുത്താണ് അവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം നഷ്ടപ്പെട്ടത് ഇതിനിടയിലാണോ എന്നും സംശയമുണ്ടെന്നും പകരം ചെമ്പ് പാളി ഉണ്ടാക്കിയത് ഇതിനിടയിലാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടനിലകാരനായിട്ടാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അടിയാന്തരമായി രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം ബോര്‍ഡിലേയും സര്‍ക്കാരിലെയും പലരും സ്വര്‍ണ്ണത്തിന്റെ പങ്ക് പറ്റിയിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് മന്ത്രിക്കെതിരെയും പഴയ ദേവസ്വം മന്ത്രിക്കെതിരെയും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Muhammad Riyas says he is not responds in Sabarimala controversy

To advertise here,contact us