ഉണ്ണികൃഷ്ണൻ ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പാളിയും സ്‌പോൺസർ ചെയ്തു; ചെന്നൈയിൽ പൂജ; നടൻ ജയറാമും പങ്കെടുത്തു

കോടാനുകോടി ഭക്തജനങ്ങള്‍ തൊട്ട് തൊഴാറുള്ള അയ്യപ്പന്റെ മുന്‍പിലുള്ള ഈ കവാടം ആദ്യമായി തൊട്ട് തൊഴാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് ജയറാം

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പാളിയും സ്‌പോണ്‍സര്‍ ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ വ്യവയായിയും അയ്യപ്പഭക്തനുമായ ധനികനാണ് ഇതിന് പണം ചെലവഴിച്ചത്. ആന്ധ്രാപ്രദേശിലായിരുന്നു നിർമാണം. 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു വാതിന്റെ നിര്‍മാണം എന്നാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് ചെന്നൈയിൽ എത്തിച്ച് സ്വർണം പൂശി. തുടർന്ന് ചെന്നൈയിൽ തന്നെ എത്തിച്ച് പൂജ നടത്തി. നടന്‍ ജയറാമും ഗായകൻ വീരമണിയും ചടങ്ങില്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടു തൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന്റെ പകര്‍പ്പും റിപ്പോര്‍ട്ടറിന് ലഭിച്ചു. 'അയ്യപ്പന്റെ നടവാതില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ് ശബരിമലയിലേക്ക് യാത്രയാകുന്നതിന് മുന്‍പ് പൂജ ചെയ്യാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ ശബരിമലയിലേക്ക് പുറപ്പെടും. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ശബരിമലയില്‍ സ്ഥാപിക്കും. കോടാനുകോടി ഭക്തജനങ്ങള്‍ തൊട്ട് തൊഴാറുള്ള അയ്യപ്പന്റെ മുന്‍പിലുള്ള ഈ കവാടം ആദ്യമായി തൊട്ട് തൊഴാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരുപാട് ഒരുപാട് സന്തോഷം. മറക്കാന്‍ പറ്റാത്ത ദിവസം. സ്വാമിയേ ശരണമയ്യപ്പാ' എന്നാണ് ജയറാം വീഡിയോയില്‍ പറയുന്നത്. വാതിലിന്റെ പൂജാ ചടങ്ങുകള്‍ക്ക് ശേഷം ജയറാം പകര്‍ത്തിയ വീഡിയോയാണിത്.

ഇതേ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിട്ടുണ്ട്. ഇക്കാര്യം ക്ഷേത്ര ഭാരവാഹി വിശ്വംഭരന്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശന്‍ റാവു, ഒരു സ്വാമി എന്നിവര്‍ ചേര്‍ന്നാണ് വാതില്‍ എത്തിച്ചതെന്ന് വിശ്വംഭരന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ പ്രധാന വാതില്‍ എന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ഭഗവാനോടുള്ള വിശ്വാസം കൊണ്ടാണ് ഇവിടെ പൂജ ചെയ്യാന്‍ അനുമതി നല്‍കിയത്. ഭക്തരെ കാണിച്ചുകൊണ്ടായിരുന്നു പൂജ നടന്നത്. തുടര്‍ന്ന് വാതില്‍ ഇവിടെ നിന്ന് കൊണ്ടുപോയി. ശബരിമലയിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു പറഞ്ഞത്. ഇതിന് ശേഷം ആന്ധ്രയില്‍ നിന്ന് ഒരാള്‍ വന്നിരുന്നു. അയാളുടെ ജ്യേഷ്ഠനാണ് വാതില്‍ നിര്‍മിച്ചത് എന്നായിരുന്നു പറഞ്ഞത്. അത് എവിടെ എന്നും ചോദിച്ചു. ഇവിടെ കാണിച്ച ശേഷം കൊണ്ടുപോയി എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും വിശ്വംഭരന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. 2020-25 കാലയളവില്‍ ഉണ്ണികൃഷ്ണന്‍ നടത്തിയ ഇടപാടുകളാണ് അന്വേഷിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ പോറ്റി മുപ്പത് കോടതിയിലധികം രൂപയുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന സൂചന. ബെംഗളൂരു, തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കൂടുതല്‍ ഇടപാടുകള്‍. ഇത് സംബന്ധിച്ച് മണ്ണന്തല സ്റ്റേഷനിലും നെയ്യാറ്റിന്‍കര കോടതിയിലും കേസുകളുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സും ഒരുങ്ങുന്നുണ്ട്. നാളെ തിരുവനന്തപുരത്തെ ദേവസ്വം വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ ക്രൂശിക്കുകയാണ്. നിരപരാധിത്വം തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങള്‍ ഒരാള മാത്രം ഫോക്കസ് ചെയ്യുകയാണ്. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലായിരുന്നു. ഇന്നലെ തിരുവനന്തപുരത്തെ കാരേറ്റിലെ കുടുംബ വീട്ടില്‍ എത്തിയിരുന്നു. ഇവിടെ എത്തിയ മാധ്യമങ്ങളോടായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം.

Content Highlights- Unnikrishnan potty takes a door shape object to chennai for ritual

To advertise here,contact us