മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരി ഭര്‍ത്താവ്‌

പ്രതി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ സോള്‍രാജിനെ സഹോദരിയുടെ ഭര്‍ത്താവ് പി നാഗരാജനാണ് കൊലപ്പെടുത്തിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഉടുമ്പന്‍ചോലയിലെ കാരിത്തോട്ടിലെ വീട്ടില്‍ തിങ്കളാഴ്ച്ച രാവിലെയായിരുന്നു മുപ്പതുകാരനായ സോള്‍വ് രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവോട് കൂടിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നാഗരാജനെ ചോദ്യം ചെയ്തത്. ഇതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

മദ്യലഹരിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന സോള്‍രാജിനെ പ്രതി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സോള്‍രാജ് മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടിരുന്നു, ഇതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൃത്യം നടത്തിയതിന് ശേഷം കൊലപാതകത്തിന് ഉപയോഗിച്ച കത്തി ആദ്യം ഏലത്തോട്ടത്തിലും പിന്നീട് അവിടെ നിന്ന് മാറ്റി അടുത്തുള്ള മറ്റൊരു തോട്ടത്തിലും ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ച് നടത്തിയ പരിശോധനയില്‍ തോട്ടത്തില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. അഗ്നിരക്ഷ സേനയുടെ സഹായത്തോട് കൂടിയാണ് തോട്ടത്തില്‍ നിന്ന് കത്തി കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

Content Highlight; Man found murdered in Idukki; brother-in-law arrested

To advertise here,contact us