ആലപ്പുഴ: ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധം. ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് ഇന്ന് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.
പത്തനംതിട്ട തിരുവല്ല പെരിങ്ങര എൻഎസ്എസ് കരയോഗത്തിന് സമീപവും പെരിങ്ങര ജംഗ്ഷനിലും ബാനർ സ്ഥാപിച്ചിട്ടുണ്ട്. പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്ര ജംഗ്ഷനിലും ബാനർ വെച്ചിട്ടുണ്ട്. സേവ് നായർ ഫോറത്തിന്റെ പേരിലാണ് ബാനർ. പിന്നിൽ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായർക്കില്ല, ശബരിമല അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ രാജിവെക്കുക എന്നീ വാചകങ്ങളാണ് ബാനറിൽ ഉള്ളത്.
ആലപ്പുഴയിൽ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. സ്വന്തം കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെയും എൻഎസ്എസിനേയും പിന്നിൽ നിന്ന് കുത്തിയെന്നും ജനറൽസെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം രാജിവെക്കണമെന്നും ഈ ബാനറിൽ എഴുതിട്ടുണ്ട്.
കഴിഞ്ഞ ദിവസം പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, എന്നിവിടങ്ങളിലും പ്രതിഷേധ പോസ്റ്ററുകൾ ഉയർന്നിരുന്നു.എന്നാൽ വിമർശനങ്ങൾക്കിടയിലും പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിക്കുകയാണ് സുകുമാരൻ നായർ. സമദൂര നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ ജി സുകുമാരൻ നായർ, ശബരിമല നിലപാടിൽ രാഷ്ട്രീയ വിഷയവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാടാണ് അത് തുടരുന്നുവെന്നേയുള്ളൂവെന്നും കോട്ടയം പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിൽ ഞങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവും തങ്ങളില്ല. സമദൂരത്തിൽ ശരിദൂരമുണ്ട്. അതാണ് ഇപ്പോൾ കാണിച്ചതെന്നും ശബരിമലവിഷയത്തിലെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തിൽ സുകുമാരൻ നായർക്ക് പൊതുയോഗം പൂർണപിന്തുണ അറിയിച്ചിരുന്നു.
ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വിവാദങ്ങൾക്കിടയാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
Content Highlights: banner protest against g sukumaran nair at Pathanamthitta and Alappuzha