കെ ജെ ഷൈനെതിരായ സൈബർ ആക്രമണം: കെ എം ഷാജഹാന് ഉപാധികളോടെ ജാമ്യം

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗിക ചുവയുളള ഒരു വാക്ക് കാണിക്കാമോ എന്നും കോടതി പൊലീസിനോട് ചോദിച്ചു

കൊച്ചി: കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കരുത്, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത്, 25,000 രൂപ ബോണ്ട് രണ്ട് ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം.

ഷാജഹാന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികച്ചുവയുളള ഒരു വാക്ക് കാണിക്കാമോ എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കേസെടുത്തതിന് പിന്നാലെ എങ്ങനെയാണ് വേഗത്തിൽ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചു. മൂന്ന് മണിക്കൂര്‍ കൊണ്ട് എറണാകുളത്തുനിന്ന് എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്നും കോടതി ചോദിച്ചു.

കെ ജെ ഷൈൻ നൽകിയ രണ്ടാമത്തെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാജഹാനെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പരാതിയിൽ കേസെടുത്തത് ആറുമണിക്ക് ശേഷമാണെന്നും 11 മണിയോടെ അറസ്റ്റുണ്ടായെന്നും കോടതി പറഞ്ഞു. ചെങ്ങമനാട് എസ് ഐയ്ക്ക് എങ്ങനെയാണ് അറസ്റ്റ് ചെയ്യാനാവുക എന്നും കോടതി ചോദിച്ചു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഭാഗമാണ് എസ്ഐ എന്നും അതുകൊണ്ടാണ് അദ്ദേഹം അറസ്റ്റ് ചെയ്തതെന്നുമാണ് പൊലീസ് മറുപടി നൽകിയത്. ഇതോടെ എസ്‌ഐടി ഓര്‍ഡര്‍ ഹാജരാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

കെ എം ഷാജഹാനെതിരെ രണ്ട് പരാതികളാണ് കെ ജെ ഷൈൻ നൽകിയത്. ആദ്യ പരാതിയിൽ ഷാജഹാനെതിരെ കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാനെതിരെ ഷൈൻ വീണ്ടും പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുകയാണ് എന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജഹാനെ ആക്കുളത്തെ വീട്ടിലെത്തി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

Content Highlights: KM Shajahan got bail in cyber attack case filed by kj shine

To advertise here,contact us