മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മുസ്ലീം ലീഗിന്റെ വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്തിന്‍റെ നിര്‍ദേശം

ലാന്‍ഡ് ഡെവലപ്‌മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെ നിര്‍മ്മാണം നടത്തുന്നതിനാല്‍ സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു

വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ടുളള മുസ്‌ലീം ലീഗിന്റെ വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ഡെവലപ്‌മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ ഇന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് സന്ദര്‍ശനം നടത്തി. വാക്കാലാണ് നിര്‍ദേശം നല്‍കിയത്.

നിർമാണം തടസപ്പെടുത്തിയാലും പ്രവർത്തിയുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞതിനു തൊട്ട് പിന്നാലെയാണ് പ്രവർത്തി നിർത്തിവയ്ക്കാൻ പഞ്ചായത്ത് നിർദേശം നൽകിയത്.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് ഒരുക്കുന്ന വീടുകളുടെ നിര്‍മ്മാണം ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മുട്ടില്‍-മേപ്പാടി പ്രധാന റോഡരികിലാണ് ലീഗിന്റെ വീട് നിര്‍മാണം. വിലയ്‌ക്കെടുത്ത 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്.

ഒരു കുടുംബത്തിന് എട്ടുസെന്റില്‍ 1000 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന വീട്ടില്‍ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. 1000 സ്‌ക്വയര്‍ ഫീറ്റ് പിന്നീട് കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിലായിരിക്കും വീടൊരുക്കുക. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം

Content Highlights: Mundakai-Churalmala rehabilitation; Muslim League's house construction ordered to be halted

To advertise here,contact us