മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ജിഫ്രി തങ്ങളുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. പ്രിയങ്കയ്‌ക്കൊപ്പം മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും ഉണ്ടായിരുന്നു.
പ്രതീക്ഷ നൽകുന്ന കൂടിക്കാഴ്ചയാണിതെന്ന് ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. കുടുംബം തന്നെ നിലനിൽക്കുന്നത് മതേതരത്വം കാത്തുസൂക്ഷിക്കാനെന്ന് പ്രിയങ്ക മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദ സന്ദർശനമായിരുന്നു. വയനാട്ടിൽ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്ത് പ്രിയങ്ക തന്നെ വിളിച്ചിരുന്നു. നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും പ്രാർത്ഥനയുണ്ടാകണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. നേരിട്ട് കാണാനാകുമോ എന്ന് പ്രിയങ്കയ്‌ക്കൊപ്പമുള്ളവർ തന്നോട് ആരാഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങൾ പ്രിയങ്കയെ ധരിപ്പിച്ചിട്ടുണ്ട്. വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്ന് പ്രിയങ്ക ഉറപ്പുനല്‍കി. രാഷ്ട്രീയക്കാർ അല്ലല്ലോ നമ്മൾ. പറയാനുള്ളത് പ്രിയങ്കയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
Content Highlights: Priyanka Gandhi MP meets Samastha president Jifri Muthukoya Thangal