ആൾതാമസമില്ലാത്ത വീട്ടിൽ വെളിച്ചം, ഒന്ന് വന്ന് നോക്കണേ; പാഞ്ഞെത്തിയ പൊലീസ് കണ്ടത് ജീവന് വേണ്ടി പിടയുന്ന ആളെ

മുൻവശം ലോക്ക് ആയിരുന്ന വീടിന്റെ അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. പിന്നാലെ അകത്ത് കയറിയ പൊലീസ് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു

കൊച്ചി: എറണാകുളം കൊച്ചുകടവന്ത്രയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബനാഥനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി പൊലീസ്. കൊച്ചുകടവന്ത്ര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചമുണ്ടെന്നും ആരോ അവിടെ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ പൊലീസിൽ വിളിച്ചറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്.

പിന്നാലെ പട്രോളിങ്ങിനെത്തിയ സംഘം പരിസരവാസികളോട് കാര്യം തിരക്കി. അവരിൽനിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്‌നങ്ങൾ കാരണം അവിടെ വരാറില്ലെന്നും, എന്നാൽ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും മനസ്സിലാക്കി. ഉടൻ തന്നെ പൊലീസ് മതിൽ ചാടി കടന്ന് വീടിനടുത്തെത്തുകയായിരുന്നു.

മുൻവശം ലോക്ക് ആയിരുന്ന വീടിന്റെ അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അകത്ത് കയറിയ പൊലീസ് ഇയാളെ രക്ഷപ്പെടുത്തി പൊലീസ് ജീപ്പിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് കേരള പൊലീസ് അവരുടെ ഫേസ്ബുക്കിലാണ് കുറിപ്പ് പങ്കുവെച്ചത്. കർത്തവ്യനിർവഹണം നടത്തിയ സബ് ഇൻസ്പെക്ടർ ജയരാജ് പി ജി, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവ പോസ്റ്റിൽ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം….

എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദ്ദേശം.

അവിടേക്ക് പാഞ്ഞെത്തിയ പെട്രോളിംഗ് ടീം പരിസരവാസികളോട് കാര്യം തിരക്കി. അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്‌നങ്ങൾ കാരണം അവിടെ വരാറില്ലെന്നതും, എന്നാൽ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും മനസ്സിലാക്കിയ ഉടൻ തന്നെ പോലീസ് മതിൽ ചാടി കടന്നു വീടിനടുത്തെത്തി. മുൻവശം ലോക്ക് ആയിരുന്നെങ്കിലും അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അകത്ത് കയറിയ പൊലീസ് കണ്ടത് ബെഡ്റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്. അയാൾ പിടയ്ക്കുന്നത് കണ്ട പൊലീസ്് ഉദ്യോഗസ്ഥർ ഉടൻ തന്നെ അയാളെ താങ്ങി പിടിച്ച് കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പൊലീസ് ജീപ്പിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആ സമയത്ത് അവിടെ ഐ സി യു ഒഴിവില്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നു ഡോക്ടർമാർ അറിയിച്ചു.

കെട്ടിത്തൂങ്ങിയതിനാൽ കഴുത്തിൽ പ്രശ്‌നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു പൊലീസ്് ഫിലാഡൽഫിയ കോളർ തിരക്കി നഗരത്തിൽ രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങിയി. ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പി ആർ ഒയെ കണ്ട് അവിടെ നിന്നും കോളർ വാങ്ങി ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയ്ക്ക് പൊലീസ് അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളെത്തുന്ന വരെ പൊലീസ്് സംഘം അവിടെ തുടർന്നു. ആത്മാർഥമായി കർത്തവ്യ നിർവഹണം നടത്തിയ സബ് ഇൻസ്പെക്ടർ ജയരാജ് പി ജി, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ.

To advertise here,contact us