ആലപ്പുഴ: ഹമാസ് ഭീകരസംഘടനയല്ലെന്നും ഇസ്രായേലിനെതിരെ അവർ തിരിച്ചടിക്കണമെന്നും സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഹമാസ് അത്രവലിയ ഭീകരസംഘടനയൊന്നുമല്ല. ഇസ്രയേലിനെതിരെ ഹമാസ് തിരിച്ചടിക്കുകയാണ് വേണ്ടത്. ആധുനിക ആയുധങ്ങൾ സമാഹരിച്ച് ഇസ്രയേലിനെതിരെ അവർ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണം. എന്നാൽ മാത്രമേ പ്രശ്‌നം തീരുകയുള്ളൂവെന്നും ജി സുധാകരൻ വ്യക്തമാക്കി. മുസ്‌ലിം സംയുക്തവേദി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഡ്യ സംഗമത്തിലായിരുന്നു ജി സുധാകരന്റെ പ്രതികരണം.
പലസ്തീൻ വിഷയത്തിൽ യുഎൻ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. എന്തിനാണ് യുഎൻ എന്ന് ചോദിച്ച അദ്ദേഹം എന്താണ് അതിന്റെ ഗുണമെന്നും ചോദിച്ചു. അമേരിക്ക വീറ്റോ ചെയ്താൽ ചായകുടിച്ചു പിരിയുകയാണ് ചെയ്തതെന്നും പരിഹസിച്ചു. ആർക്കും വീറ്റോ ചെയ്യാനുള്ള അധികാരം വേണ്ട. ആണത്തമുള്ള രാജ്യം ഇറാൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കോളേജുകളിൽ സംഘടനകൾ ഉണ്ടെങ്കിലും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളോ പ്രകടനങ്ങളോ ഇല്ലെന്നും ജി സുധാകരൻ പറഞ്ഞു. പഠനം, ജോലി നേടൽ എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2024ലെ മൻമോഹൻ സിംഗിന്റെ ഭരണം മുതലാണ് ഈ പ്രവണത തുടങ്ങിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി
Content Highlights: CPIM leader G Sudhakaran says Hamas is not a terrorist organization and they should retaliate against Israel