ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ ജാതി അവഹേളനവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറ്റപത്രം

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്‍ കെ കുമാറിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2019 ജൂലൈ 25നാണ് എന്‍ കെ കുമാര്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രന്‍ , സീനിയര്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ആസാദ് , എ എസ് ഐ എം റഫീഖ് , സിപിഒ മാരായ കെ വൈശാഖ് , സി മഹേഷ് , വി ജയേഷ് എന്നിവര്‍ക്ക് എതിരെയാണ് കുറ്റപത്രം. സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ ജാതി അവഹേളനവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

കുമാറിന് അനുവദിച്ചിരുന്ന ക്വാട്ടേഴ്‌സില്‍ നിന്നും അദ്ദേഹത്തിന്റെ സാധനങ്ങളെല്ലാം എടുത്ത് മാറ്റിയതും കുമാര്‍ ജോലിക്ക് ഹാജറാകുന്നില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതും മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. മണ്ണാര്‍ക്കാട് എസി- എസ്ടി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അട്ടപ്പാടിയിലെ കുന്നംചാള ആദിവാസി ഉന്നയിലാണ് ആത്മഹത്യ ചെയ്ത കുമാറിന്റെ വീട്.

Content Highlight; Tribal police officer commits death; Chargesheet filed against seven police officers

To advertise here,contact us