തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തിൽ നടന്‍ മോഹൻലാലിനെ അഭിനന്ദിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുരസ്‌കാര നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു. നാൽപത്തി അഞ്ച് വർഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു കലാകാരനാണ് മോഹന്‍ലാല്‍. സാധാരണക്കാരനായ ഒരു വ്യക്തിയിൽ നിന്ന് വിശ്വവിഖ്യാതനായ ഒരു നടനിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമാണെന്നും സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.
മികച്ച നടൻ, മികച്ച നിർമ്മാതാവ്, ഗായകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് നിർണ്ണായകമായി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്കും കേരളത്തിനും ലഭിച്ച വലിയ അംഗീകാരമാണെന്നും സജി ചെറിയാൻ കുറിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള സിനിമകൾക്ക് കേരളം എന്നും നൽകിയ പിന്തുണയുടെയും ഇവിടെയുള്ള കലാകാരന്മാരുടെ പ്രതിഭയുടെയും തിളക്കമാർന്ന പ്രതീകമാണ് ഈ അവാർഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറിപ്പിന്‍റെ പൂര്‍ണരൂപം...
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് 2023, നമ്മുടെ പ്രിയപ്പെട്ട നടൻ ശ്രീ. മോഹൻലാലിന് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
നാൽപത്തി അഞ്ച് വർഷത്തിലേറെ നീണ്ട തൻ്റെ അഭിനയ ജീവിതത്തിലൂടെ, ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു കലാകാരനാണ് അദ്ദേഹം. സാധാരണക്കാരനായ ഒരു വ്യക്തിയിൽ നിന്ന് വിശ്വവിഖ്യാതനായ ഒരു നടനിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ച, കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഉത്തമ ഉദാഹരണമാണ്.
മികച്ച നടൻ, മികച്ച നിർമ്മാതാവ്, ഗായകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് നിർണ്ണായകമായി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്കും കേരളത്തിനും ലഭിച്ച വലിയ അംഗീകാരമാണ്. അന്താരാഷ്ട്ര നിലവാരമുള്ള സിനിമകൾക്ക് കേരളം എന്നും നൽകിയ പിന്തുണയുടെയും, ഇവിടെയുള്ള കലാകാരന്മാരുടെ പ്രതിഭയുടെയും തിളക്കമാർന്ന പ്രതീകമാണ് ഈ അവാർഡ്. കേരളത്തിൻ്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ, ഈ ചരിത്ര നേട്ടത്തിൽ ഞാൻ ശ്രീ. മോഹൻലാലിനെ എൻ്റെയും, കേരള ജനതയുടെയും പേരിൽ ഹാർദ്ദവമായി അഭിനന്ദിക്കുന്നു.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.
Content Highlights: minister saji cheriyan reacts on Dadasaheb Phalke Award of Mohanlal