തൃശ്ശൂര്‍: സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തിലെ പ്രതികരണത്തിനിടെ കോണ്‍ഗ്രസ് വക്താവ് ജിന്റോ ജോണ്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍. സംഭവത്തില്‍ കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറയണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. 'കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍' എന്നാണെന്ന് ജിന്റോ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്.
'ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ് പാര്‍ട്ടിയും മാപ്പ് പറയുക…ഉണ്ണി കൃഷ്ണന്‍ എന്ന വാക്ക് ആദരവും സ്‌നേഹവും ആരാധനയും ഉള്ള ഹൈന്ദവ വിശ്വാസികളുടെ ഹൃദയ വികാരമാണ്… അധമ ജീവിത തറവാട്ടിലെ സന്തതിക്ക് ഉണ്ണികൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അസാന്മാര്‍ഗികം എന്ന് തോന്നുന്നത് ഡിഎന്‍എയുടെ സ്വഭാവം കൊണ്ടാണ്… താങ്കളുടെ അപ്പന്‍ ജോണിന്റെ പേര് അഥമന്‍ എന്നാണന്ന് പറഞ്ഞാല്‍ താങ്കള്‍ക്ക് സഹിക്കുമൊ ? കോടിക്കണക്കിനു ഹൈന്ദവരുടെ ആരാധന മൂര്‍ത്തിയെ പറഞ്ഞാല്‍ വാ മൂടി കെട്ടി ഇരിക്കുമെന്ന് കരുതിയോ?ഹിന്ദുക്കളെ അപമാനിച്ച ജിന്റോ ജോണും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മാപ്പ് പറയണം… കന്യാസ്ത്രികളുടെ പേര് പറഞ്ഞ് ഉറഞ്ഞ് തുള്ളിയ വിഡി സതീശന്‍ മറുപടി പറയണം… കോണ്‍ഗ്രസ്സ് പരസ്യമായി മാപ്പ് പറയണം..' അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ജിന്റോ കഴിഞ്ഞദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്ന ഉണ്ണികൃഷ്ണന്‍ ആരാണെന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. തുടര്‍ന്ന് 'കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍' എന്നാണെന്ന് ജിന്റോയുടെ മറുപടിയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.
Content Highlights: B Gopalakrishnan against Jinto John sreekrishnan statement