'സാമൂഹ്യ വിമർശനം പാടില്ലെന്ന് പറയാൻ റിനി മഹാത്മാ ഗാന്ധിയോ മദർ തെരേസയോ ആണോ'; തനിക്കെതിരായ പരാതിയിൽ രാഹുൽ ഈശ്വർ

പുരുഷ കമ്മീഷന്‍ ബില്ലിനെ പിന്തുണക്കണമെന്ന് ആറു മാസം മുന്‍പ് ഷാഫി പറമ്പില്‍ എംപിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും രാഹുല്‍

കൊച്ചി: യുവ നടി റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിക്കെതിരെ രാഹുല്‍ ഈശ്വര്‍. അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് റിനി ആന്‍ ജോര്‍ജിന്റെ പരാതിയെന്നും തനിക്കെതിരെ എടുത്ത കേസ് ഐ ടി നിയമം പ്രകാരമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഏത് നിമിഷവും തന്നെ അറസ്റ്റ് ചെയ്യാമെന്നും സാമൂഹ്യ വിമര്‍ശനം പാടില്ലെന്ന് പറയാന്‍ റിനി മഹാത്മാ ഗാന്ധിയോ മദര്‍ തെരേസെയോ ആണോയെന്നും രാഹുല്‍ ചോദിച്ചു.

കെ ജെ ഷൈനിനെതിരായ ആരോപണത്തിലും രാഹുല്‍ പ്രതികരിച്ചു. 'വൈപ്പിന്‍ എംഎല്‍എയ്ക്കും ടീച്ചര്‍ക്കും എതിരെ ആരോപണം വന്നു. ഈ വിഷയത്തില്‍ സിപിഐഎമ്മിന് എതിരെ ആഞ്ഞടിക്കണമെന്ന് പലരും പറഞ്ഞു. എന്തൊരു ഗതികേടാണ്, ഇത്തരം വിഷയങ്ങള്‍ പലരും ഉപയോഗിക്കുകയാണ്. സൂക്ഷിച്ചോ വലിയ ബോംബ് വരും എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ഇതിലും വലിയ സ്ത്രീ വിരുദ്ധത വേറെ ഉണ്ടോ', രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പുരുഷ കമ്മീഷന്‍ ബില്ലിനെ പിന്തുണക്കണമെന്ന് ആറു മാസം മുന്‍പ് ഷാഫി പറമ്പില്‍ എംപിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഒപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു രാഹുല്‍ മാങ്കൂട്ടത്തിലിന് പോലും എതിര്‍പ്പാണെന്ന്. ഇങ്ങനെ ഒരു കമ്മീഷന്‍ വന്നാല്‍ അത് സ്ത്രീകള്‍ക്ക് എതിരെയാവും എന്നാണ് അന്ന് പറഞ്ഞത്. ഇപ്പോള്‍ ഈ കമ്മീഷന്റെ ആവശ്യകത രാഹുല്‍ മാങ്കൂട്ടത്തിലിന് മനസിലായി കാണുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Content Highlights: Rahul easwar against Rini ann george complaint

To advertise here,contact us