ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

റിസോർട്ടിനായി സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്

ആനച്ചാൽ: ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം.ആനച്ചാൽ ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ടിൻ്റെ സുരക്ഷ ഭിത്തി കെട്ടുന്നതിനിടെ മൺകൂന ഇടിഞ്ഞ് വീഴുകയായിരുന്നു.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് ചിത്തിരപുരം പള്ളിക്ക് സമീപം മൺകുന ഇടിഞ്ഞ് തൊഴിലാളികൾക്ക് മേൽ പതിച്ചത്. അപകട ഭീഷണിയിൽ ആയിരുന്ന റിസോർട്ടിന് സുരക്ഷാഭിത്തി നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അടിമാലി , മൂന്നാർ ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് തലയും ഉടലും വേർപ്പെട്ട നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മറ്റൊരാളുടെ മൃതദേഹവും പുറത്തെടുത്തു. കല്ലും മണ്ണും ഉൾപ്പെടെയാണ് തൊഴിലാളികൾക്കുമേൽ പതിച്ചതെന്ന് നാട്ടുകാർ പറയുന്നു. തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് കോൺട്രാക്ടർ ജോലി ചെയ്യിപ്പിച്ചതെന്ന ആരോപണവും ശക്തമാണ്.

Content Highlights: Accident during resort construction in Chithirapuram , idukki two workers dead

To advertise here,contact us