ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം; കേസരി ലേഖനത്തിനെതിരെ ദീപിക

'ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ട് കൊടുത്ത വർഗീയ പ്രസ്ഥാനം അതേപണി തുടരുകയാണ്'

തിരുവനന്തപുരം: ആർഎസ്എസ് വാരിക കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയുമായി ദീപികയുടെ മുഖപ്രസംഗം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രമാണെന്നാണ് വിമർശനം. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ട് കൊടുത്ത വർഗീയ പ്രസ്ഥാനം അതേപണി തുടരുകയാണെന്നും കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്ക് കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയെന്നു മനസ്സിലാകുമെന്നും ദീപികയിൽ പറയുന്നു. മതപരിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്യപ്പെടണം. ലേഖനത്തിലുള്ളത് നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെ ന്യായീകരിക്കുന്ന വ്യാജ വിവരങ്ങളും നുണകളുമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

'ക്രൈസ്‌തവർ ആഗോളതലത്തിലെന്നപോലെ രാജ്യത്തിനും ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും ധ്വനിപ്പിക്കുന്ന വിഷലിപ്‌ത ലേഖനം സംഘപരിവാറിൻ്റെ പോഷക സംഘടനകളിലൊന്നിൻ്റെ നേതാവ് ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയതിൽ അതിശയോക്തിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിന്ന് മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ദേശസ്നേഹികൾ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിനുശേഷവും അതേ പണി തുടരുകയാണ്. അടുത്തിടെ ബിജെപി സംസ്ഥാനങ്ങൾ മൂർച്ചകൂട്ടിയ മതപരിവർത്തന നിരോധന നിയമങ്ങൾ ഭരണഘടനാവിരുദ്ധവും കോടതിയിൽ ചോദ്യം ചെയ്യേണ്ടതുമാണെന്ന പ്രതികരണങ്ങളാകാം പ്രകോപനം. 'ആഗോളമതപരിവർത്തനത്തിന്റെ നാൾവഴികൾ' എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: “വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം”. അതാണു കാര്യം. ക്രൈസ്‌തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തിൽ ക്രൈസ്‌തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മത രാഷ്ട്ര-മനുസ്‌മൃതി സ്വപ്‌നങ്ങൾ തുടരാം. മറ്റുള്ളവർ സ്വാതന്ത്യസമര-ദേശസ്നേഹ പൈതൃകത്തിൽ ഉരുത്തിരിഞ്ഞ ഇന്ത്യൻ ഭരണഘടനയെ കൈവിടില്ല. ഘർ വാപ്പസിക്കാരുടെ മതപരിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്യപ്പെടണം'.

മിഷണറിമാർ മതം മാറ്റുന്നവരാണെന്നും രാജ്യവിരുദ്ധരായി മാറുന്നുവെന്നുമാണ് കേസരി വാരികയിൽ വന്ന ലേഖനത്തിൽ പറയുന്നത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനാണ് ശ്രമം. ഭാഷയിലും സംസ്കാരത്തിലും അധിനിവേശമുണ്ടെന്നും വിഘടനപരമായ ചിന്തയെ വളർത്തി സായുധ ഭീകരവാദത്തിലേക്ക് ആളുകളെ മിഷണറിമാർ നയിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത ആവർത്തിക്കുന്നതാണ് ലേഖനമെന്ന് കെസി വേണുഗോപാൽ പറഞ്ഞിരുന്നു.

ഓർഗനൈസറും കേസരിയും അച്ചടിക്കുന്നത് വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണ്. ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ആർഎസ്എസ് ഗൂഢലക്ഷ്യത്തെ തള്ളിക്കളയാൻ ബിജെപി തയ്യാറുണ്ടോയെന്നും കെസി വേണുഗോപാൽ ചോദിച്ചിരുന്നു. ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് 'ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ' എന്ന തലക്കെട്ടിൽ ആർഎസ്എസ് മുഖവാരിക കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനം. മതപരിവർത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കൽക്കൂടി നാട്ടിൽ വെറുപ്പ് പടർത്തി ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: deepika editorial against kesari article

To advertise here,contact us