കൊച്ചി: കഴിഞ്ഞ ദിവസം കേസരിയിൽ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത ആവർത്തിക്കുന്നതാണ് ലേഖനമെന്ന് അദ്ദേഹം ആരോപിച്ചു. ഓർഗനൈസറും കേസരിയും അച്ചടിക്കുന്നത് വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണ്. ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ആർഎസ്എസ് ഗൂഢലക്ഷ്യത്തെ തള്ളിക്കളയാൻ ബിജെപി തയ്യാറുണ്ടോയെന്നും കെസി വേണുഗോപാൽ ചോദിച്ചു.
ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് 'ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ' എന്ന തലക്കെട്ടിൽ ആർഎസ്എസ് മുഖവാരിക കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനം. മതപരിവർത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കൽക്കൂടി നാട്ടിൽ വെറുപ്പ് പടർത്തി ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിൻ്റെ ക്രൈസ്തവ സ്നേഹം. ഛത്തീസ്‌ഗഡിൽ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകൾ മോചിതരായപ്പോൾ അവർക്കൊപ്പം പോയിനിന്ന് ഫോട്ടോയെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരുടെ യഥാർത്ഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്. ന്യൂനപക്ഷങ്ങൾക്കെതിരെ വിഷം തുപ്പി ശീലിച്ച ആർഎസ്എസിന്റെ ശീലം അവസാന ശ്വാസം വരെ തുടരുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇതേ നിലപാട് തന്നെയാണോ കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ കേറിനടക്കുന്ന ബിജെപിയുടേതെന്ന് അറിയാൻ താത്പര്യമുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
സംഘപരിവാർ സംഘടനകളുടെ അന്ധമായ ന്യൂനപക്ഷ വിരോധത്തിനെതിരെ നാട് ജാഗ്രത പുലർത്തണം. ഓർഗനൈസറും കേസരിയുമൊക്കെ അച്ചടിക്കുന്നത് തന്നെ വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണെന്ന് ജനം തിരിച്ചറിയുന്നുണ്ടെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
മിഷണറിമാർ മതം മാറ്റുന്നവരാണെന്നും രാജ്യവിരുദ്ധരായി മാറുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാരികയിൽ പറയുന്നത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനാണ് ശ്രമം. ഭാഷയിലും സംസ്കാരത്തിലും അധിനിവേശമുണ്ടെന്നും വിഘടനപരമായ ചിന്തയെ വളർത്തി സായുധ ഭീകരവാദത്തിലേക്ക് ആളുകളെ മിഷണറിമാർ നയിക്കുകയാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
മിസോറാം, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സായുധ കലാപത്തിന് മിഷണറിമാർ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലയ്ക്കെടുത്തുവെന്നും ലേഖനത്തിൽ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജുവാണ് ലേഖകൻ.
Content Highlights: kc venugopal against article on kesari weekly