കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ഫാൻസ് ഉണ്ടാക്കലല്ല രാഷ്ട്രീയമെന്ന ഒളിയമ്പുമായി എം ടി രമേശ്. പി പി മുകുന്ദൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ യോഗത്തിൽ നിന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റുമാർ വിട്ടുനിന്നിരുന്നു.ഈ സാഹചര്യത്തിലാണ് എം ടി രമേശിന്റെ ഈ തരത്തിലുള്ള വാക്കുകള്‍.
ഫാൻസ് ഉണ്ടെങ്കിൽ നേതാക്കളാവുന്ന കാലഘട്ടമാണിത്. സോഷ്യൽ മീഡിയ ഉണ്ടെങ്കിൽ ആർക്കും നേതാവാകാം. സോഷ്യൽ മീഡിയയിൽ ലൈക്കുകൾക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുകയാണ്.
സോഷ്യൽ മീഡിയയിൽ ഫാൻസ് ഉണ്ടാക്കലല്ല രാഷ്ട്രീയം. ധാർമിക രാഷ്ട്രീയം പുറംപൂച്ച് മാത്രമായി. ഗ്രൗണ്ടിൽ ഇറങ്ങി പണിയെടുക്കുന്നില്ല. നേരത്തെ ജനങ്ങളോട് നേരിട്ട് സംവദിച്ചായിരുന്നു രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്. രാഷ്ട്രീയ പ്രവർത്തനം ആഘോഷിക്കൽ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
കെ പി പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണ, ദേവദാസ് എന്നിവരാണ് വിട്ടുനിന്നത്. സി സദാനന്ദൻ എം പി, എം ടി രമേശ്, വത്സൻ തില്ലങ്കേരി എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. എം ടി രമേശ് ഗ്രൂപ്പിന്റെ പരിപാടിയാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. പി പി മുകുന്ദൻ സ്മാരക ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. എം ടി രമേശാണ് ട്രസ്റ്റിന്റെ ചെയർമാൻ.
Content Highlights: MT Ramesh says politics is not about making fans on social media