'ഇതൊന്നും എംപിയുടെ ജോലിയേ അല്ല'; വയോധികന്റെ നിവേദനം വാങ്ങാതെ മടക്കി സുരേഷ് ഗോപി,നിവേദനം പൂഴ്ത്തലും

സദസ്സില്‍ സുരേഷ് ഗോപിക്കൊപ്പം നടനും ബിജെപി നേതാവുമായ ദേവന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാടും പങ്കെടുത്തു.

തൃശ്ശൂര്‍: തനിക്ക് നിവേദനം നല്‍കാനെത്തിയ വയോധികനെ മടക്കി അയക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചയാവുന്നു. തൃശ്ശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലയില്‍ നടന്ന 'കലുങ്ക് സൗഹാര്‍ദ വികസന സംവാദ'ത്തിലാണ് ഇക്കാര്യം നടന്നത്.

സംവാദം നടന്നുകൊണ്ടിരിക്കേയാണ് ഒരു വയോധികന്‍ നിവേദനവുമായി വന്നത്. നിവേദനം ഉള്‍ക്കൊള്ളുന്ന കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍ 'ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തില്‍ പറയൂ' എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്. ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ മാത്രമാണോ എംപി ഫണ്ട് നല്‍കുക എന്ന് ചോദിക്കുമ്പോള്‍ അതെ പറ്റുന്നുള്ളൂ ചേട്ടാ എന്ന് എംപി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

വയോധികന്‍ നിവേദനവുമായി വരുമ്പോള്‍ സുരേഷ് ഗോപിയുടെ തൊട്ടടുത്ത് ഇരുന്ന മറ്റൊരു വയോധികനും തന്റെ കയ്യിലുള്ള നിവേദനം നല്‍കാനായി തയ്യാറെടുക്കുന്നത് കാണാം. എന്നാല്‍ നിവേദനം നല്‍കിയ വയോധികന് ഈ തരത്തിലുള്ള സ്വീകരണം ലഭിച്ചതോടെ തന്റെ കയ്യിലുള്ള നിവേദനം പിന്നിലേക്ക് ഒളിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വലിയ ചര്‍ച്ചയാണ് ഈ ദൃശ്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. പുള്ളിലും ചെമ്മാപ്പള്ളിയിലും നടന്ന സദസ്സില്‍ സുരേഷ് ഗോപിക്കൊപ്പം നടനും ബിജെപി നേതാവുമായ ദേവന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാടും പങ്കെടുത്തു.

Content Highlights: Suresh Gopi returns old man's petition without accepting it

To advertise here,contact us