REPORTER IMPACT: മലമ്പുഴ ഉദ്യാനത്തിലെ പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുക്കാന്‍ തീരുമാനം

സേവക് സൊസൈറ്റി മുഖേനെ ജോലി ചെയ്തിരുന്ന 19 സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിടാന്‍ ആയിരുന്നു ഡാം അധികൃതരുടെ തീരുമാനം

പാലക്കാട്: ഡാം അധികൃതര്‍ പിരിച്ചുവിട്ട മലമ്പുഴ ഉദ്യാനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുക്കാന്‍ തീരുമാനം. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ ജില്ലാ കളക്ടറും തൊഴിലാളി നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 19 സെക്യൂരിറ്റി ജീവനക്കാര്‍ക്കും തിങ്കളാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കാം.

സേവക് സൊസൈറ്റി മുഖേനെ ജോലി ചെയ്തിരുന്ന 19 സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിടാന്‍ ആയിരുന്നു ഡാം അധികൃതരുടെ തീരുമാനം. കളക്ടര്‍ ചെയര്‍മാനായ മുട്ടിക്കുളങ്ങരയിലെ സേവക് സ്ഥാപനത്തിന്റെ കീഴില്‍ 2001 മുതല്‍ മലമ്പുഴ അണക്കെട്ടിലും ഉദ്യാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാരെയായിരുന്നു പിരിച്ചുവിട്ടത്. ഉദ്യാനത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് നടപടി എന്നായിരുന്നു അധികൃതരുടെ വീശദീകരണം.

എക്‌സ് മിലിറ്ററി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന എംഡിസി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ മാത്രമാണ് ഡാം അധികൃതര്‍ നിലനിര്‍ത്തിയെന്നും, ജോലി നഷ്ടപ്പെട്ടതോടെ ജീവിതം പുലര്‍ത്താന്‍ എന്തുചെയ്യണമെന്ന് അറിയില്ലെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പ്രതികരിച്ചിരുന്നു. നവീകരണത്തിനായി ഡാം അടച്ചിടുമ്പോള്‍ നിലനിര്‍ത്തേണ്ട ജീവനക്കാരില്‍ ഇല്ലാത്തതിനാലാണ് സേവക് വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടതെന്നായിരുന്നു ഡാം അധികൃതര്‍ അറിയിച്ചത്.

Content Highlights: Decision to reinstate dismissed security staff at malampuzha Park

To advertise here,contact us