പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം. ഏഴുവയസുകാരന് കയ്യില്‍ സ്ലാബ് ഇട്ടതിനുശേഷം പഴുപ്പ് വന്നുവെന്നാണ് ആരോപണം. സൈക്കിളില്‍ നിന്ന് വീണ് കൈയ്ക്ക് പരിക്ക് പറ്റിയതോടെയാണ് കുട്ടി പത്തംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയ്ക്ക് ശേഷം സ്ലാബ് ഇടാൻ നിർദേശിക്കുകയായിരുന്നു.
സ്ലാബ് ഇട്ട് മൂന്നുദിവസം കഴിഞ്ഞ് വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൈയ്ക്ക് കുഴപ്പമില്ല എന്ന് പറഞ്ഞ് കുട്ടിയെ തിരികെ അയച്ചു. ഒരാഴ്ച്ചയ്ക്കുശേഷം വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും ഡോക്ടര്‍ പറഞ്ഞു. പിന്നീട് പരിശോധിച്ചപ്പോഴാണ് കയ്യിൽ പഴുപ്പ് കണ്ടെത്തിയത്.
തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പിതാവ് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പത്തനംതിട്ട ആശുപത്രി സൂപ്രണ്ടിനെതിരെ പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ് അട്ടച്ചാക്കല്‍ സ്വദേശി എസ് മനോജ് അറിയിച്ചു.
അതേസമയം, പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ആശുപത്രി റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ മനസിലായതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ കൈയ്ക്ക് ചതവുണ്ടായിരുന്നു. സ്ലാബ് അഴിച്ച് പരിശോധിച്ചപ്പോള്‍ ഇന്‍ഫെക്ഷന്‍ കണ്ടെത്തി. പഴുപ്പ് മാറ്റി മുറിവ് വൃത്തിയാക്കി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമില്ലായിരുന്നു. ആശുപത്രി ആംബുലന്‍സില്‍ തന്നെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കൈ അനക്കിയില്ലെങ്കില്‍ നീര് വരാന്‍ സാധ്യതയുണ്ടെന്നും നീര് വന്നാല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ചതവും കൈ അനക്കാതിരുന്നതും ഇന്‍ഫെക്ഷന് കാരണമായിരിക്കാമെന്നും ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
Content Highlights: Allegations of medical malpractice at Pathanamthitta General Hospital.