'ഞാൻ എവിടെയും പോയിട്ടില്ല, ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാൻ തന്നെയാണ് വന്നിരിക്കുന്നത്': റാപ്പർ വേടൻ

കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറിയത്

പത്തനംതിട്ട: ആരോപണങ്ങള്‍ക്കിടെ വീണ്ടും വേദിയിലെത്തി റാപ്പര്‍ വേടന്‍. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്ന് വേടന്‍ പരിപാടിക്കിടെ പറഞ്ഞു. 'ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയി എന്നാണ്. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്': എന്നാണ് വേടന്‍ പറഞ്ഞത്. കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറിയത്.

വേടനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്. ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും വേടന് നിര്‍ദേശം നല്‍കിയിരുന്നു.

2021-2023 കാലയളവില്‍ വിവിധ ഫ്‌ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ പരാതി. എന്നാല്‍ വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമായിരുന്നു വേടന്റെ മറുവാദം. വേടനെതിരെ അടുത്തിടെ ഗവേഷണ വിദ്യാര്‍ത്ഥിയും ലൈംഗിക അതിക്രമത്തിന് പരാതി നൽകിയിരുന്നു.സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി  കൊച്ചി സിറ്റി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Content Highlights: 'I haven't gone anywhere, I've come to live and die in front of people': Rapper Vedan

To advertise here,contact us