കൊട്ടാരക്കരയില്‍ കാറിലെത്തി 7000 രൂപയ്ക്ക് തുണിയെടുത്തു; സ്‌കാന്‍ ചെയ്യുന്നതിനിടെ ഇറങ്ങിയോടി

രണ്ടാഴ്ചക്ക് മുമ്പ് കൊല്ലം കുണ്ടറയിലും രണ്ട് കടകളില്‍ സമാനരീതിയിലെത്തിയവര്‍ മേശ വലിപ്പില്‍ നിന്നും പണം തട്ടിയെടുത്ത് ഓടിയെന്ന് പരാതിയുണ്ട്.

കൊല്ലം: കാറിലെത്തി ചെറുകിട വസ്ത്ര വ്യാപാര ശാലയില്‍ കയറി 7000ല്‍ അധികം രൂപയുടെ വസ്ത്രങ്ങള്‍ കവര്‍ന്നു. പട്ടാപ്പകലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ എം സി റോഡരികിലെ കടയിലേക്ക് വന്ന രണ്ട് പേരാണ് തട്ടിപ്പ് നടത്തിയത്.

ഓണക്കച്ചവടത്തിന്റെ തിരക്കൊഴിവായതിനാല്‍ ജീവനക്കാര്‍ കടയില്‍ ഉണ്ടായിരുന്നില്ല. കടയുടമായ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. തട്ടിപ്പുകാരില്‍ ഒരാള്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തതിന് ശേഷം പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് അവ കൊണ്ടുപോയി.

ഒപ്പമുള്ളയാള്‍ ഗൂഗിള്‍ പേ വഴി പണം നല്‍കാനെന്ന വ്യാജേന മൊബൈല്‍ ഫോണെടുത്ത് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയായിരുന്നു. പെട്ടെന്ന് രണ്ടാളും ഓടിയിറങ്ങി കാറില്‍ കയറിപോവുകയായിരുന്നു.

തട്ടിപ്പില്‍ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. രണ്ടാഴ്ചക്ക് മുമ്പ് കൊല്ലം കുണ്ടറയിലും രണ്ട് കടകളില്‍ സമാനരീതിയിലെത്തിയവര്‍ മേശ വലിപ്പില്‍ നിന്നും പണം തട്ടിയെടുത്ത് ഓടിയെന്ന് പരാതിയുണ്ട്.

Content Highlights: Clothes worth over Rs 7,000 stolen from clothing store

To advertise here,contact us