പുതുനഗരം: പുതുനഗരത്തില്‍ വീടിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തില്‍ പന്നിപ്പടക്കം കൊണ്ടുവന്നത് പരിക്കേറ്റ ഷെരീഫ് തന്നെ എന്ന് സംശയം. ഷെരീഫിന്റെ വീട്ടില്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. പന്നിപ്പടക്കം ഷെരീഫിന്റെ കയ്യില്‍ നിന്ന് തന്നെ വീണ് പൊട്ടിയതാകാം എന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
ഷെരീഫ് സഹോദരിയെ പുതുനഗരത്തിലെ കാണാനാണ് വീട്ടില്‍ എത്തിയത് എന്നും ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഷെരീഫ് സ്ഥിരമായി പന്നി പടക്കം ഉപയോഗിച്ച് പന്നിയെ പിടിക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചു.
അതേസമയം, മൊഴി നല്‍കാന്‍ സഹോദരി വൈമുഖ്യം കാണിക്കുന്നതായും പൊലീസ് പറഞ്ഞു. വീടിനകത്ത് ഒന്നിലേറെ പടക്കങ്ങള്‍ പൊട്ടിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറില്‍ താമസിക്കുന്ന ഹക്കീമിന്റെ വീട്ടിലാണ് ഇന്നലെ പൊട്ടിത്തെറിയുണ്ടായത്. ഹക്കീമിൻ്റെ അയൽവാസിയായ റഷീദിൻ്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. സ്‌ഫോടന ശബ്ദം കേട്ട് നാട്ടുകാരെത്തി നടത്തിയ പരിശോധനയില്‍ പരിക്കേറ്റ നിലയില്‍ ഹക്കീമിന്റെ മരുമകള്‍ ഷഹാനയേയും, ഷഹാനയുടെ സഹോദരന്‍ ഷരീഫിനെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ ഇരുവരെയും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നാലെ, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Content Highlight; Palakkad Puthu nagar Explosion; Police suspect injured sheriff carried pig crackers